ആലപ്പുഴ: പുന്നപ്രയിൽ 14 വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പിതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പോലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സിഡബ്ല്യൂസിയുടെ സംരക്ഷണയിലേക്ക് മാറ്റി.
2022ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്. പിതാവ് കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്കാണ്. ഇവിടെ വച്ചാണ് വർഷങ്ങൾ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്. ഇത് കൂടാതെ പിതാവിന്‍റെ സഹോദരീ ഭർത്താവും പിതാവിന്‍റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.
പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെൺകുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പോലീസിലേക്ക് സംഭവമെത്തുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതോടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായി.
പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിതാവിന്‍റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്‍ററിന്‍റെ സംരക്ഷണയിലേക്ക് മാറ്റി.