x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടുപന്നിപ്രശ്‌ന പരിഹാരത്തിന് പദ്ധതി വരും: മന്ത്രി ഷിബു ബേബി ജോണ്‍


Published: May 30, 2026 10:28 PM IST | Updated: May 30, 2026 10:28 PM IST

കൊല്ലം: കാട്ടുപന്നി പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പദ്ധതി ഉണ്ടാകുമെന്നും വനാതിര്‍ത്തികളില്‍ വനം ഉദ്യാഗസ്ഥരുമായുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍.

വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്‍റെ യഥാര്‍ഥകാരണം കണ്ടെത്തി പരിഹാരമുണ്ടാക്കും. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് സര്‍ക്കാരിന്‍റെ പക്കല്‍ ആധികാരികമായ പഠനരേഖയില്ല. കാട്ടിലെ മൃഗങ്ങളുടെ എണ്ണം സംബന്ധിച്ചും അനുമാനം മാത്രമാണുള്ളത്. തമിഴ്‌നാട്, കര്‍ണാടക വനങ്ങളില്‍ നിന്നുള്ള മൃഗങ്ങള്‍കൂടി എത്തുന്നുണ്ട്.

കടുവകളുടെ എണ്ണവും സ്ഥലപരിമിതിയും പ്രശ്‌നമാകുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കാര്യമായ കടുവ ആക്രമണങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാറില്ല. അവിടെ 46 കടുവകള്‍ മാത്രമുള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. വയനാട്ടില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കടുവകളും കൂടെ ചേര്‍ത്താല്‍ 400 കടുവകളുണ്ടാകും. അതിനാല്‍ അവിടെ സ്ഥിതി സങ്കീര്‍ണമാണ്.

ആനകളുടെ എണ്ണവും കഴിഞ്ഞ 10-15 വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിച്ചു. കാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാട്ടുപന്നികള്‍ കാടിനു പുറത്തുണ്ടെന്നാണ് കണക്ക്. അര ലക്ഷം കാട്ടുപന്നികള്‍ പുറത്തുണ്ട്. ശനിയാഴ്ച വയനാട്ടില്‍ ഉണ്ടായ സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പിസിസിഎഫില്‍ നിന്നും, വിജിലന്‍സില്‍ നിന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികള്‍ ഉടനടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags : plan problem Shibu Baby John wild boar

Recent News

Corehub Up