ആലപ്പുഴ: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ.
തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ പുത്രകരിയിൽ ബാബുരാജിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ ദേവസ്വംകരിയിൽ വീട്ടിൽ അഖിൽ (34), വിഷ്ണു (34) എന്നിവരെയാണ് ശിക്ഷിച്ചത്.
ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി എച്ച്. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.
ബാബുരാജിന്റെ കൈയിലെ രാഖി വിഷ്ണു വലിച്ചു പൊട്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിഷ്ണുവും ബാബുരാജും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായി.
2018 ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 2.30ന് ചേർത്തല - തണ്ണീർമുക്കം റോഡിൽ ഗുണ്ടുവളവ് ജംഗ്ഷന് സമീപത്തുവച്ച് ബാബുരാജിനെ അഖിൽ തടഞ്ഞു. ഇവർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഖിൽ കരിങ്കല്ല് ഉപയോഗിച്ച് ബാബുരാജിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു. തുടർന്നാണ് പ്രതികളെ പിടികൂടിയത്.