Kerala
കണ്ണൂർ: ആർഎസ്എസ് - ബിജെപി പ്രവർത്തകർക്കു നേരെ ബോംബെറിഞ്ഞ കേസിൽ പഞ്ചായത്തംഗം ഉൾപ്പടെ പത്ത് സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി തെക്കിനിയിൽ ടി.വി.ബിനു (ഉടുമ്പ് ബിനു) 25 വർഷം തടവ് അനുഭവിക്കണം. ഒമ്പതു പേർ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. എം.കെ.പ്രദീപ് കുമാര്‍, പി.പി.സത്യന്, സിപിഎം പഞ്ചായത്തംഗം പി.വി.ബാബുരാജ്, ഇ.കെ.വിനോദ് കുമാര്‍, വിജയന്, കെ.പി.സുരേഷ്, ടോബി, ശിവപ്രകാശ് തുടങ്ങിയവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കോടതി ശിക്ഷിച്ചതോടെ പഞ്ചായത്തംഗമായ പി.വി.ബാബുരാജ് അയോഗ്യനാകും. 2011 നവംബർ 27ന് കണ്ണൂർ ആലക്കോട് തിമിരിയിലായിരുന്നു സംഭവം. തിമിരി അവര്‍ കോളജിന് സമീപത്തുവെച്ച് വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞെന്നാണ് കേസ്.
സംഭവത്തില്‍ ഒമ്പതു പേർക്ക് പരിക്കേറ്റിരുന്നു. ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ബോംബേറുണ്ടായത്.
NRI
ഫോർട്ട്വർത്ത്: 2023-ൽ കാമുകി ഷീല ക്യുവേവാസിനെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിലെ ഫോർട്ട്വർത്തിൽ നിന്നുള്ള ഇൻഫ്ലുവൻസർ കാലെബ് മിക്കൻസിന് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു.
കാമുകിയെ ക്രൂരമായി മർദ്ദിച്ചതിനും മറ്റ് കുറ്റങ്ങൾക്കുമായി മിക്കൻസിന് 40 വർഷം തടവുശിക്ഷയാണ് ലഭിച്ചത്. തന്റെ വളർത്തുനായ ഷീലയെ ആക്രമിച്ചതാണ് മരണകാരണമെന്ന് മിക്കൻസ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നു.
ഇതേത്തുടർന്ന് ആ നായയെ അന്ന് ദയാവധത്തിന് വിധേയമാക്കിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ മിക്കൻസ് ഷീലയെ മയക്കുമരുന്ന് നൽകി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
നായയ്ക്ക് ഈ പരിക്കുകളിൽ പങ്കില്ലെന്ന് തെളിഞ്ഞു. കാഷ് കാർട്ടിയർ എന്നറിയപ്പെട്ടിരുന്ന ഇയാൾ ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ് സംഘത്തിലും പ്രവർത്തിച്ചിരുന്നു.
ഇയാൾ മുമ്പും നിരവധി സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളതായി പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി. കുറ്റസമ്മതം നടത്തിയതിനെത്തുടർന്നാണ് ഇപ്പോൾ കോടതി വിധി പുറപ്പെടുവിച്ചത്.
NRI
ഡെട്രോയിറ്റ്: 13 വയസുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തി.
ശിക്ഷിക്കപ്പെട്ട് രണ്ടാഴ്ച തികയുന്നതിന് മുൻപാണ് സംഭവം. ജീവനൊടുക്കിയതാണ് എന്നാണ് നിഗമനമെന്ന് മിഷിഗൺ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ജാക്സണിലെ ചാർലസ് ഇ. എഗ്ലർ റിസപ്ഷൻ ആൻഡ് ഗൈഡൻസ് സെന്ററിലെ സെല്ലിലാണ് ഇയാളെ കണ്ടെത്തിയത്.
ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 35 മുതൽ 60 വർഷം വരെ തടവുശിക്ഷയാണ് ബട്ട്സിന് കോടതി വിധിച്ചത്.
National
ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നതിൽ വിവരങ്ങൾ ആവശ്യപ്പെട്ട് സുപ്രീംകോടതി. ഇതുസംബന്ധിച്ച പുതുക്കിയ വിവരങ്ങൾ നൽകാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ വിവരങ്ങൾ മെയ് 18ന് മുൻപ് നൽകാനാണ് സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയത്.
വനിത ജയിലുകളിലെ സൗകര്യങ്ങൾ, തടവുകാർക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവരങ്ങൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. നിലവിലെ തടവുകാരുടെ എണ്ണം, ജയിൽജീവനക്കാരുടെ അംഗീകൃത തസ്തികകൾ, ഒഴിവുകൾ എന്നിവയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
ആലപ്പുഴ: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ.
തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ പുത്രകരിയിൽ ബാബുരാജിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ ദേവസ്വംകരിയിൽ വീട്ടിൽ അഖിൽ (34), വിഷ്ണു (34) എന്നിവരെയാണ് ശിക്ഷിച്ചത്.
ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി എച്ച്. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.
ബാബുരാജിന്റെ കൈയിലെ രാഖി വിഷ്ണു വലിച്ചു പൊട്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിഷ്ണുവും ബാബുരാജും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായി.
2018 ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 2.30ന് ചേർത്തല - തണ്ണീർമുക്കം റോഡിൽ ഗുണ്ടുവളവ് ജംഗ്ഷന് സമീപത്തുവച്ച് ബാബുരാജിനെ അഖിൽ തടഞ്ഞു. ഇവർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഖിൽ കരിങ്കല്ല് ഉപയോഗിച്ച് ബാബുരാജിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: പടക്ക വില്പനശാലയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള എന്‍ഒസി നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ മുന്‍ എഡിഎമ്മിന് ഏഴു വര്‍ഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും.
എറണാകുളം, മുളന്തുരുത്തി സ്വദേശി ബി. രാമചന്ദ്രനെയാണ് കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷ് കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്.
തൃപ്പൂണിത്തുറ സ്വദേശിയായ പരാതിക്കാരന് നടത്തിവന്ന പടക്ക വില്പന ശാലയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള എന്‍ഒസി അനുവദിച്ചു നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുകയായിരുന്നു.
Kerala
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ 53 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പ്രതി 210000 രൂപ പിഴയും ഒടുക്കണം.
കോഴിക്കോട് നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ സ്വദേശി ചേരമ്പറ്റമീത്തല്‍ മുഹമ്മദ് റെയ്ഹാനെ(41)യാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ദേവന് കെ. മേനോന് ശിക്ഷിച്ചത്.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഈ വിവരം കുട്ടി സ്കൂള്‍ ടീച്ചറോട് പറഞ്ഞു.
സ്കൂള്‍ അധികൃതര്‍ പറഞ്ഞതിനനുസരിച്ച് എത്തിയ പേരാമ്പ്ര പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന റെയ്ഹാന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന സമയത്താണ് ക്രൂരത ചെയ്തത്.
ഇയാള്‍ 2024 ഫെബ്രുവരി 27 മുതല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. ഇതിനിടയില്‍ ഇയാള്‍ പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അപേക്ഷ തള്ളുകയായിരുന്നു.
13 സാക്ഷികളെ വിസ്തരിക്കുകയും നാല് തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ്, എസ്ഐയായിരുന്ന വിനോദ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
Kerala
മഞ്ചേരി: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന് മഞ്ചേരി എസ്സി-എസ്ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര രാമപുരം തേവര്‍തൊടി സമീര്‍ (42)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.
2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20 കാരിയായ പരാതിക്കാരി ബാത്ത് റൂമില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയ്ലറ്റില് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.
ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വച്ചു. സംഭവം പ്രശ്നമാകുമെന്ന് കണ്ടതോടെ പ്രതി ഫോണ്‍ നശിപ്പിച്ചു കളഞ്ഞു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പി.എം. സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി. അബ്ദുള്‍ ബഷീര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
എസ്സി-എസ്ടി ആക്ട് പ്രകാരം മാനഹാനി വരുത്തിയതിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസത്തെ അധിക തടവുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ആറു മാസത്തെ കഠിന തടവ്, തെളിവ് നശിപ്പിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവ്, കേരള പോലീസ് ആക്ട് പ്രകാരം ഒരു വര്‍ഷത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുള്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ എസ്സിപി ഒ.കെ. സാജന് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.
International
ഹോങ്കോംഗ്: ജനാധിപത്യ നേതാവ് ജിമ്മി ലായിക്ക് ഹോങ്കോംഗ് കോടതി 20 വർഷം തടവ് വിധിച്ചു. വിദേശ ശക്തികളുമായി കൂട്ടുചേർന്ന് ദേശസുരക്ഷ അപകടത്തിലാക്കിയെന്ന ആരോപണത്തിൽ അദ്ദേഹത്തിനെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കഴിഞ്ഞവർഷം അവസാനം വിധിച്ചിരുന്നതാണ്. ഇന്നലെ ശിക്ഷ വിധിക്കുകയായിരുന്നു.
ആപ്പിൾ ഡെയ്ലി പോലുള്ള പത്രസ്ഥാപനങ്ങളുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജിമ്മി ലായി ചൈനയുടെ നിശിത വിമർശകനായിരുന്നു. 2019ൽ ഹോങ്കോംഗിൽ ചൈനയ്ക്കെതിരേ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവരിൽ ഒരാളാണ്.
എഴുപത്തെട്ടു വയസുള്ള അദ്ദേഹം 2020 മുതൽ ജയിലിലാണ്. ഹോങ്കോംഗിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാൻ ചൈന കൊണ്ടുവന്ന ദേശീയസുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്.
ആപ്പിൾ ഡെയ്ലി പത്രത്തിലെ ജീവനക്കാർ അടക്കം ആറു പേർക്കുകൂടി കോടതി ഇന്നലെ ആറു മുതൽ 10 വരെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അമേരിക്കയും പാശ്ചാത്യ ശക്തികളും ചൈനയ്ക്കതിരേ ഉപരോധം ചുമത്താൻ ആവശ്യപ്പെട്ട് ആപ്പിൾ ഡെയ്ലി പത്രത്തിൽ ലേഖനങ്ങൾ വന്നതിന്റെ ഉത്തരവാദിത്വം ജിമ്മി ലായിക്കുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് പൗരത്വമുള്ള ജിമ്മി ലായി കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
ജിമ്മി ലായിക്ക് കനത്ത ശിക്ഷ വിധിച്ച സംഭവത്തിൽ ബ്രിട്ടൻ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉത്കണ്ഠ പ്രകടിപ്പിച്ചു. ദേശസുരക്ഷ അപകടത്തിലാക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന വ്യക്തമായ സന്ദേശമാണു ശിക്ഷ നല്‍കുന്നതെന്ന് ചൈനയിലെ ഹോങ്കോംഗ്, മക്കാവു പ്രവിശ്യകൾക്കുള്ള ഓഫീസ് പറഞ്ഞു.
International
ടെഹ്റാൻ: സമാധാന നൊബേൽ ജേതാവായ ഇറേനിയൻ പ്രതിപക്ഷനേതാവ് നർഗീസ് മുഹമ്മദിക്ക് ഏഴര വർഷംകൂടി തടവ്.
മഷ്ഹദ് നഗരത്തിലെ കോടതി ശനിയാഴ്ചയാണ് ശിക്ഷ വിധിച്ചതെന്ന് നർഗീസിന്റെ അഭിഭാഷകൻ മുസ്തഫ നിലി അറിയിച്ചു. ഇറേനിയൻ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിദേശ ശക്തികളുമായി സഹകരിച്ചതിന് അറു വർഷവും സർക്കാർവിരുദ്ധ പ്രചാരണം നടത്തിയതിന് ഒന്നര വർഷവുമാണ് ശിക്ഷയെന്ന് അഭിഭാഷകൻ വിശദീകരിച്ചു.
ഡിസംബറിലാണ് നർഗീസ് അറസ്റ്റിലായത്. ഈ മാസം രണ്ടാം തീയതി മുതൽ അവർ ജയിലിൽ നിരാഹാര സമരം നടത്തുന്നതായാണു റിപ്പോർട്ട്.
Kerala
ആലപ്പുഴ: ബലാത്സംഗക്കേസിൽ ജാമ്യം കിട്ടിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി. അറസ്റ്റിലായി പതിനെട്ട് ദിവസങ്ങൾക്കുശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. മാവേലിക്കര സബ് ജയിലിൽനിന്നാണ് മോചിതനായത്.
അതേസമയം ജയിലിന് പുറത്ത് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവച്ച് രാത്രി രാഹുലിനെ അറസ്റ്റ് ചെയ്തത്.
Kerala
ആലുവ: നടൻ ദിലീപിന് നിയമവിരുദ്ധമായി ജയിലിൽ സൗകര്യങ്ങൾ അനുവദിച്ച സംഭവത്തിൽ അന്വേഷണമില്ലെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അടിയന്തര റിപ്പോർട്ട് തേടി.
അന്നത്തെ ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരേയുള്ള പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയിൽ മേധാവിയോടു റിപ്പോർട്ട് തേടിയിരിക്കുന്നത്.
2017ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
അന്നു സംഭവം വിവാദമായിരുന്നുവെങ്കിലും അന്വേഷണം വർഷങ്ങൾ കഴിഞ്ഞിട്ടും ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്സിംഗ് പറയുന്നത്.
International
സീയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ മുൻ പ്രസിഡന്റ് യൂണ് സുക് യോളിനു കൂട്ടുനിന്നുവെന്നു കണ്ടെത്തിയ മുൻ പ്രധാനമന്ത്രി ഹാൻ ഡക് സൂവിന് 23 വർഷം തടവുശിക്ഷ. 15 വർഷം തടവാണു പ്രസിക്യൂഷൻ ആവശ്യപ്പെട്ടതെങ്കിലും കോടതി അതിലും വലിയ ശിക്ഷ നല്‍കുകയായിരുന്നു.
മുൻ പ്രസിഡന്റ് യൂൺ 2024 ഡിസംബർ മൂന്നിനു പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ചുമത്തിയ കലാപക്കേസിലാണു ശിക്ഷ. കോടതിയുടെ തീരുമാനം മാനിക്കുന്നതായി ഹാൻ പ്രതികരിച്ചു.
75 വയസുള്ള ഹാൻ അഞ്ചു പ്രസിഡന്റുമാർക്കു കീഴിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ളയാളാണ്. പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച യൂണിനെ ഇംപീച്ച് ചെയ്തപ്പോൾ ഹാൻ ആക്ടിംഗ് പ്രസിഡന്റായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് ഹാനിനെയും ഇംപീച്ച് ചെയ്തെങ്കിലും ഭരണഘടനാ കോടതി ഈ നീക്കം അസാധുവാക്കി.
പിന്നീട് രാജിവച്ച ഹാൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടത്തി ശ്രമം കൺസർവേറ്റീവ് പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ പരാജയപ്പെട്ടു. എട്ടു കേസുകൾ നേരിടുന്ന യൂണിന് കോടതി കഴിഞ്ഞയാഴ്ച അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
NRI
ഡിട്രോയിറ്റ്: 25 വർഷം കൊലപാതകക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ശേഷം മതിയായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട ഡിട്രോയിറ്റ് സ്വദേശിക്ക് ലഭിച്ച ഒരു മില്യൻ ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം തിരികെ നൽകാൻ കോടതി ഉത്തരവ്. സംഭവം അമേരിക്കയിലെ മിഷിഗനിലാണ്.
ഡെസ്മണ്ട് റിക്സിനെ ജയിലിലടയ്ക്കാൻ കാരണം പോലീസുകാർ തോക്കിന്റെ ബുള്ളറ്റുകളിൽ കൃത്രിമം കാണിച്ചതാണെന്ന് കോടതി മുൻപ് കണ്ടെത്തിയിരുന്നു. ശിക്ഷ റദ്ദാക്കിയത് സാങ്കേതികമായ കാരണങ്ങളാലാണെന്നും പൂർണമായും കുറ്റവിമുക്തനാക്കപ്പെട്ടു എന്ന് തെളിയിക്കാൻ മതിയായ നിയമപരമായ രേഖകൾ ഇനിയും വേണമെന്നുമാണ് കോടതിയുടെ പുതിയ നിരീക്ഷണം.
അന്യായമായി തടവുശിക്ഷ അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന മിഷിഗനിലെ നിയമം അനുസരിച്ച്, ജയിലിൽ കഴിഞ്ഞ ഓരോ വർഷത്തിനും 50,000 ഡോളർ വീതം കണക്കാക്കി ഡെസ്മണ്ട് റിക്സിന് ഒരു മില്യൻ ഡോളറിലധികം സർക്കാർ നൽകിയിരുന്നു.
എന്നാൽ, പുതിയ കോടതി വിധിയെത്തുടർന്ന് ഈ തുക തിരികെ നൽകാൻ ഡെസ്മണ്ട് റിക്സിനോട് ഉത്തരവിട്ടിരിക്കുന്നത്. നിയമപരമായ സാങ്കേതിക കാരണങ്ങളാലാണ് ഈ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ജീവിതത്തിലെ വിലപ്പെട്ട 25 വർഷങ്ങൾ നഷ്ടപ്പെട്ട ഒരാളോട് പണം തിരികെ ആവശ്യപ്പെട്ട നടപടി വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
International
റാവൽപിണ്ടി: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പത്നി ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ തുച്ഛ വിലയ്ക്കു സ്വന്തമാക്കി എന്ന കേസിലാണിത്.
ഇമ്രാനും ബുഷ്റയും നിലവിൽ ഇതര കേസുകളിൽ റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ തടവ് അനുഭവിച്ചുവരികയാണ്.
2022ൽ പ്രധാനമന്ത്രിപദം നഷ്ടമായ ഇമ്രാനെതിരേ, തുടർന്നുവന്ന ഷെഹ്ബാസ് ഷരീഫ് ഭരണകൂടം ചുമത്തിയ നിരവധി കേസുകളിലൊന്നിലാണ് ഇന്നലത്തെ ശിക്ഷ.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കേ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സമ്മാനിച്ച ആഡംബര വാച്ച് ഖജനാവിൽനിന്ന് തുച്ഛവിലയ്ക്കു വാങ്ങി സ്വന്തമാക്കിയെന്ന കുറ്റമാണ് തെളിഞ്ഞത്. സൗദി ഭരണകൂടം സമ്മാനിച്ച ആഭരണങ്ങൾ സ്വന്തമാക്കിയെന്ന കുറ്റം ബുഷ്റയ്ക്കെതിരേയും തെളിഞ്ഞു. ഇരുവരും പാർക്കുന്ന അഡ്യാല ജയിലിൽ രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇമ്രാൻ ഇപ്പോൾ അനുഭവിക്കുന്ന 14 വർഷത്തെ തടവുശിക്ഷ പൂർത്തിയായ ശേഷമായിരിക്കും ഇന്നലത്തെ ശിക്ഷ ആരംഭിക്കുകയെന്ന് പാക്കിസ്ഥാൻ വാർത്താവിതരണ മന്ത്രി അത്തുള്ള തരാർ വിശദീകരിച്ചു. ആഡംബര വാച്ച് നിസാര വിലയ്ക്കു സ്വന്തമാക്കിയതു മൂലം സർക്കാരിന് വൻ തുകയാണു നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കിയതിന് ഇമ്രാനുമേൽ വേറെയും കേസുകളുണ്ട്. ‘തോഷാഖാന കേസുകളെ’ന്നാണ് ഇവ അറിയപ്പെടുന്നത്. മുന്‍പ് മറ്റൊരു തോഷാഖാന കേസിൽ ഇമ്രാന് 14ഉം ബുഷ്റയ്ക്ക് ഏഴും വർഷത്തെ തടവ് വിധിച്ചതാണെങ്കിലും അപ്പീൽ കോടതി ഈ ശിക്ഷ റദ്ദാക്കിയിരുന്നു.
ഇന്നലത്തെ വിധിക്കെതിരേ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപ്പീൽ നല്‍കുമെന്ന് ഇമ്രാന്റെ അഭിഭാഷകർ അറിയിച്ചു. ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇമ്രാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി അറിയിച്ചു.
Kerala
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് 36 വർഷം തടവുശിക്ഷ.
കൊമ്മല്‍വയല്‍ വാര്‍ഡ് നിയുക്ത കൗണ്‍സിലര്‍ യു. പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.
പ്രതികള്‍ക്ക് 36 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഉയര്‍ന്ന ശിക്ഷയായ 10 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും.
2007 ഡിസംബര്‍ 15ന് രാത്രി ആര്‍എസ്എസ് സംഘം വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരി ചന്ദ്രമതിയെയും ആക്രമിക്കുകയായിരുന്നു.
ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കവെയാണ് സഹോദരനും പിതൃസഹോദരിക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷും ബന്ധുക്കളും ചികിത്സയിലായിരുന്നു.
കേസില്‍ കൊമ്മല്‍ വയല്‍ വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ മയിലാട്ടില്‍ വീട്ടില്‍ പ്രശാന്ത് ഉപ്പേട്ട (49), മഠത്തിന്‍താഴെ രാധാകൃഷ്ണന് (54), രാജശ്രീ ഭവനത്തില്‍ രാധാകൃഷ്ണന് (52), പി.വി. സുരേഷ് (50), എന്‍.സി. പ്രശോഭ് (40), ജിജേഷ് എന്ന ഉണ്ണി (42), കെ. സുധീഷ് എന്ന മുത്തു (42), പ്രജീഷ് (45), പറമ്പത്ത് മനോജ് (54), ഒ.സി. രൂപേഷ്, മീത്തല്‍ മനോജ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
International
ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ എംപിയും മുൻ മന്ത്രിയുമായ ടൂലിപ് സിദ്ദിഖിക്ക് ബംഗ്ലാദേശ് കോടതി രണ്ടു വർഷം തടവും പിഴയും വിധിച്ചു.
ബംഗ്ലാദേശിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അടുത്ത ബന്ധുവാണ് ടൂലിപ്. ഹസീനയെ സ്വാധീനിച്ച് ധാക്ക പ്രാന്തത്തിൽ കുടുംബാംഗങ്ങൾക്ക് ഭൂമി സന്പാദിച്ചുവെന്നാണ് കേസ്.
ഹസീനയ്ക്ക് അഞ്ചു വർഷത്തെ തടവും ഈ കേസിൽ വിധിച്ചിട്ടുണ്ട്.ലണ്ടനിൽ താമസിക്കുന്ന ടൂലിപ് സിദ്ദിഖിയുടെയും ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീനയുടെയും അഭാവത്തിലാണു വിചാരണ നടന്നത്. ഇരുവരും ശിക്ഷ അനുഭവിക്കാൻ സാധ്യതയില്ല.
ബ്രിട്ടനിൽ ട്രഷറി മന്ത്രിയായിരുന്ന ടൂലിപ്, ഹസീനയുമായുള്ള ബന്ധം വിവാദമായതിനെത്തുടർന്ന് ജനുവരിയിൽ രാജിവയ്ക്കുകയായിരുന്നു.
ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഹസീനയ്ക്കും അനുയായികൾക്കും എതിരേ എടുത്ത കേസുകളിലൊന്നാണിത്. വിദ്യാർഥിപ്രക്ഷോഭത്തെ അടിച്ചമർത്തിയ കേസിൽ ബംഗ്ലാ കോടതി ഹസീനയ്ക്ക് കഴിഞ്ഞമാസം വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ച മറ്റൊരു അഴിമതിക്കേസിൽ ഹസീനയ്ക്ക് 21 വർഷം തടവു വിധിച്ചിട്ടുണ്ട്.
National
ചെന്നൈ: പോക്സോ കേസിൽ അറസ്റ്റിലായ യുവതിക്ക് 54 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുച്ചിറപ്പള്ളി മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.
പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി തമിഴ്നാട് സർക്കാരിന് നിർദേശം നൽകി. 2021ലാണ് കേസിനാസ്പദമായ സംഭവം. തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിലെ അങ്കണവാടിയിൽ പാചകക്കാരിയായ ലളിതയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്.
ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വേർപിരിക്കാനായി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെ നിന്ന് ബാലനെ കാണാതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വേളാങ്കണ്ണിയിൽ വച്ച് ഇരുവരെയും കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടൽ മുറിയിൽ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിക്കുകയായിരുന്നു.
District News
തിരുവനന്തപുരം: ചാക്ക പീഡനക്കേസിൽ പ്രതിക്ക് 67 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
രണ്ടു വയസുള്ള നാടോടി പെണ്‍കുട്ടിയെ, പ്രതി തിരുവനന്തപുരം ഇടവ സ്വദേശി ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 11കാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയ പ്രതി, തിരുവനന്തപുരം ചാക്ക റെയില്‍വേ പാളത്തിന് സമീപം പുറമ്പോക്ക് ഭൂമിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചത്.
പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Editorial
ശിക്ഷയും മനഃപരിവർത്തനവും തമ്മിലുള്ള ബന്ധം നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. ഒരാളെ ശിക്ഷിച്ചു നശിപ്പിക്കുക എന്നതല്ല നീതിപീഠങ്ങളുടെ ലക്ഷ്യം. മറിച്ച്, അവരിൽ മനംമാറ്റമുണ്ടാക്കി സമൂഹത്തിനുതകുന്ന മനുഷ്യരാക്കി തിരികെകൊണ്ടുവരിക എന്നതാണ്.
ഇത്തരമൊരു കാഴ്ചപ്പാടിനെ അങ്ങേയറ്റം പിന്തുണയ്ക്കുന്ന നിരീക്ഷണമാണു കഴിഞ്ഞദിവസം കേരള ഹൈക്കോടതി നടത്തിയത്.
പഴയ ക്രിമിനൽ കേസുകളുടെ പേരിൽ പാലക്കാട് സ്വദേശി കെ. ജിജിന് പോലീസിൽ ഡ്രൈവർ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും അതു ശരിവച്ച ട്രിബ്യൂണൽ ഉത്തരവും റദ്ദാക്കിയ വിധിയിലായിരുന്നു ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധേയമായ വാക്കുകൾ.
ക്രിമിനൽ കേസിലെ പ്രതികൾക്കു പരിവർത്തനപ്പെടാൻ അവസരം അനുവദിക്കേണ്ടതാണെന്നു കോടതി വിലയിരുത്തി. സാമൂഹികവും സാന്പത്തികവുമായ പിന്നാക്കാവസ്ഥ ഒരാളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുമെന്നും കോടതി പറഞ്ഞു.
താരതമ്യേന ഗുരുതരമല്ലാത്ത ആറു കേസുകളിൽ ഉൾപ്പെട്ട ജിജിൻ ഒരു കേസിൽ പിഴയടയ്ക്കുകയും മറ്റൊന്നിൽ ഒരു ദിവസം തടവനുഭവിക്കുകയും ചെയ്തിരുന്നു. മൂന്നു കേസിൽ കുറ്റവിമുക്തനായി. ഒരു കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജോലി നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
“ഒരു നല്ല ജയിൽ എന്നത് മനുഷ്യരുടെ അന്തസിനെ മാനിക്കുന്നതും അവരെ ഭാവിജീവിതത്തിനായി ഒരുക്കുന്നതുമായിരിക്കണം” എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ, ശിക്ഷാകാലത്തും വ്യക്തിയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുനരധിവാസത്തെക്കുറിച്ചുള്ള ഉന്നതചിന്തയുമാണു പങ്കുവയ്ക്കുന്നത്. “സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലാണ് ശിക്ഷ, അല്ലാതെ മനുഷ്യത്വം നഷ്ടപ്പെടുന്നതിലല്ല” എന്ന തത്വവും ഇതിനോടു ചേർത്തുവയ്ക്കാം.
ജയിൽ എന്നാൽ ശിക്ഷാനടപടികളുടെയും തിരുത്തൽ പ്രക്രിയയുടെയും വേദിയായിരിക്കണമെന്ന കാഴ്ചപ്പാട് ആധുനിക നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനശിലകളിലൊന്നാണ്. ജയിലിൽ എല്ലാവരും തുല്യരായിരിക്കണം.
പക്ഷേ, ഇന്ത്യൻ തടവറകളുമായി ബന്ധപ്പെട്ടു ചിന്തിക്കുന്പോൾ വലിയൊരു ‘പക്ഷേ’ അന്തരീക്ഷത്തിൽ തൂങ്ങിനിൽപ്പുണ്ട്. മേൽപ്പറഞ്ഞതുപോലുള്ള ഉത്തമമായ അവസ്ഥയാണോ ഇന്ത്യൻ തടവറകളിലുള്ളത്? പ്രബുദ്ധരെന്ന ക്ലീഷേ വാക്കിനുപോലും നാണക്കേടുണ്ടാക്കുന്ന പ്രബുദ്ധകേരളത്തിലെ സ്ഥിതിയോ? സാധാരണക്കാരന് ഒരു നീതിയും, പണവും സ്വാധീനവുമുള്ളവനു മറ്റൊരു നീതിയും എന്ന ഇരട്ടത്താപ്പല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്?
അനിയന്ത്രിതമായ ആനുകൂല്യങ്ങളും സൗകര്യങ്ങളും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളുള്ള കൊടുംകുറ്റവാളികൾക്ക് ജയിലുകളിൽ ലഭിക്കുന്നു എന്നത് ഇപ്പോൾ ‘ഞെട്ടിക്കുന്ന’ യാഥാർഥ്യമല്ലാതായിരിക്കുന്നു.
ഒരു സൂപ്പർസ്റ്റാർ സിനിമ കാണുന്ന ആവേശത്തോടെ നാം അത്തരം കാര്യങ്ങൾ കേൾക്കുകയും മറക്കുകയും ചെയ്യുന്നു. അതേസമയം, നിസാര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്ന സാധാരണക്കാർ കൊടുംകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥയുമായാണ് പുറത്തിറങ്ങുന്നത്.
ഈ സാഹചര്യത്തെക്കുറിച്ചാണ് ഗബ്രിയേൽ ഗാർസിയ മാർക്വിസ്, “ജയിലുകൾ തിരുത്തൽ സ്ഥാപനങ്ങളായിരിക്കണം, അല്ലാതെ കുറ്റകൃത്യങ്ങളുടെ സർവകലാശാലകളായിരിക്കരുത്” എന്നു പറഞ്ഞത്.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന അടിസ്ഥാനതത്വം നമ്മുടെ ഭരണാധികാരികൾ പലപ്പോഴും മറന്നുപോകുന്നുണ്ട്.
എല്ലാ അനീതിയും കണ്ടു വേണം നീതി നടപ്പാക്കാൻ എന്ന ചിന്തയോടെയാണ് നീതിദേവതയുടെ കണ്ണിലെ കെട്ട് അഴിച്ചുകളഞ്ഞത്. എന്നാൽ, നീതിയുടെ തുലാസിൽ സ്വന്തക്കാരുടെ തട്ടു താഴുന്നതോടെ നീതിദേവതയുടെ കണ്ണുകൾ വീണ്ടും ആരോ മൂടിക്കെട്ടുന്ന അവസ്ഥയാകുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെയും മറ്റനേകം കേസിലെ പ്രതികളുടെയും കാര്യത്തിൽ അതു കണ്ടതാണ്. ഏറ്റവുമൊടുവിൽ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ വിട്ടയയ്ക്കാനുള്ള വിവാദ തീരുമാനവും ചൂടുള്ള ചർച്ചയായി.
സാധാരണക്കാരായ തടവുകാർക്കു ലഭിക്കാത്ത ശിക്ഷാ ഇളവുകൾ പ്രബലർക്ക് അതിവേഗം ലഭിക്കുന്പോൾ നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. ഒന്നും ശരിയാകില്ലെന്ന സാധാരണ മനുഷ്യരുടെ നിരാശ ജനാധിപത്യത്തിന്റെ മരണമണിയാണ്.
നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന ഒന്നും നടന്നുകൂടാ എന്നത് അഭിപ്രായസ്വാതന്ത്ര്യം പോലെ ജനാധിപത്യത്തിന്റെ കാതലാണെന്നതും മറന്നുകൂടാ. ഭരണാധികാരികളും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേർന്നുള്ള അവിശുദ്ധ പരസ്പരസഹായ സംഘങ്ങൾ തുല്യനീതിയിലൂന്നിയ ഭരണഘടനയെയും നോക്കുകുത്തിയാക്കുകയാണ്.
അനിയന്ത്രിതമായ നീതിനിഷേധവും അഴിമതിയും കണ്ട് പൊറുതിമുട്ടിയ ജനം പ്രതികരിച്ചുതുടങ്ങുന്നതോടെ അരാജകത്വത്തിലേക്കു നീങ്ങിയ പല രാജ്യങ്ങളുടെയും ഉദാഹരണങ്ങളും നമ്മുടെ കൺമുന്നിലുണ്ട്.
മനഃപരിവർത്തനത്തിനുള്ള അവസരം എല്ലാവർക്കും തുല്യമായിരിക്കണം. അതുപോലെ, ജയിലുകളിലെ സൗകര്യങ്ങളും ശിക്ഷാ ഇളവുകളും നീതിയുടെ അടിസ്ഥാനത്തിൽ, യാതൊരു വിവേചനവുമില്ലാതെ നടപ്പിലാക്കണം.
രാഷ്ട്രീയമോ പണമോ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്നതു തടയാൻ കർശനമായ നടപടികളും വേണം. എങ്കിൽ മാത്രമേ, നിയമവാഴ്ചയുടെ വിശ്വാസ്യത നിലനിർത്താനും സമൂഹത്തിൽ യഥാർഥ നീതി ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.