ഹോങ്കോംഗ്: ജനാധിപത്യ നേതാവ് ജിമ്മി ലായിക്ക് ഹോങ്കോംഗ് കോടതി 20 വർഷം തടവ് വിധിച്ചു. വിദേശ ശക്തികളുമായി കൂട്ടുചേർന്ന് ദേശസുരക്ഷ അപകടത്തിലാക്കിയെന്ന ആരോപണത്തിൽ അദ്ദേഹത്തിനെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കഴിഞ്ഞവർഷം അവസാനം വിധിച്ചിരുന്നതാണ്. ഇന്നലെ ശിക്ഷ വിധിക്കുകയായിരുന്നു.
ആപ്പിൾ ഡെയ്ലി പോലുള്ള പത്രസ്ഥാപനങ്ങളുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജിമ്മി ലായി ചൈനയുടെ നിശിത വിമർശകനായിരുന്നു. 2019ൽ ഹോങ്കോംഗിൽ ചൈനയ്ക്കെതിരേ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവരിൽ ഒരാളാണ്.
എഴുപത്തെട്ടു വയസുള്ള അദ്ദേഹം 2020 മുതൽ ജയിലിലാണ്. ഹോങ്കോംഗിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാൻ ചൈന കൊണ്ടുവന്ന ദേശീയസുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്.
ആപ്പിൾ ഡെയ്ലി പത്രത്തിലെ ജീവനക്കാർ അടക്കം ആറു പേർക്കുകൂടി കോടതി ഇന്നലെ ആറു മുതൽ 10 വരെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അമേരിക്കയും പാശ്ചാത്യ ശക്തികളും ചൈനയ്ക്കതിരേ ഉപരോധം ചുമത്താൻ ആവശ്യപ്പെട്ട് ആപ്പിൾ ഡെയ്ലി പത്രത്തിൽ ലേഖനങ്ങൾ വന്നതിന്റെ ഉത്തരവാദിത്വം ജിമ്മി ലായിക്കുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് പൗരത്വമുള്ള ജിമ്മി ലായി കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
ജിമ്മി ലായിക്ക് കനത്ത ശിക്ഷ വിധിച്ച സംഭവത്തിൽ ബ്രിട്ടൻ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉത്കണ്ഠ പ്രകടിപ്പിച്ചു. ദേശസുരക്ഷ അപകടത്തിലാക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന വ്യക്തമായ സന്ദേശമാണു ശിക്ഷ നല്കുന്നതെന്ന് ചൈനയിലെ ഹോങ്കോംഗ്, മക്കാവു പ്രവിശ്യകൾക്കുള്ള ഓഫീസ് പറഞ്ഞു.
Tags : Jimmy Lai sentenced prison Hong Kong democracy leader