ന്യൂഡൽഹി: പ്രമുഖ എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചു. കോടതി നിർദേശപ്രകാരമുള്ള രേഖകളും വിവരങ്ങളും വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ നടപടിയിലാണു ശിക്ഷ.
എന്നാൽ, ഈ വിധി വെറും നടപടിക്രമം മാത്രമാണെന്നും കമ്പനിയിൽ യാതൊരുവിധ സാമ്പത്തിക ക്രമക്കേടുകളോ തട്ടിപ്പുകളോ കണ്ടെത്താത്ത സാഹചര്യത്തിലുള്ളതാണെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കി. വിധിക്കെതിരേ അപ്പീൽ നൽകാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കോവിഡ്കാലത്തിനുശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപകരുമായുള്ള തർക്കങ്ങളും നിലനിൽക്കുന്ന ബൈജൂസിന് സിംഗപ്പൂർ കോടതിയുടെ വിധി കനത്ത ആഘാതമാണു സൃഷ്ടിച്ചിരിക്കുന്നത്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റിയുടെ ഉപകമ്പനി നൽകിയ പരാതിയിലാണ് സിംഗപ്പൂർ കോടതിയുടെ ഈ നടപടി.
അധികൃതർക്ക് മുമ്പാകെ കീഴടങ്ങാനും കോടതിച്ചെലവിലേക്കായി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67 ലക്ഷം രൂപ) നൽകാനും കോടതി ഉത്തരവിൽ പറയുന്നു. കൂടാതെ സഹോദരസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തമുള്ള ബീയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിപ്പല്ല, നടപടിക്രമങ്ങളിലെ പ്രശ്നമെന്ന് ബൈജു
വിധി പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ബൈജു രവീന്ദ്രൻ രംഗത്തെത്തി. നിക്ഷേപകരും വായ്പ നൽകിയവരുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഈ സമയത്ത് ഇത്തരം നിയമനടപടികൾ അനാവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
സ്ഥാപകരുടെ ഭാഗത്തുനിന്നു യാതൊരുവിധ തെറ്റായ നടപടികളും ഉണ്ടായിട്ടില്ലെന്ന് എല്ലാ കക്ഷികളും അംഗീകരിച്ചിട്ടുള്ളതാണ്. നിലവിലെ സിംഗപ്പൂർ കോടതി ഉത്തരവ് രേഖകൾ സമർപ്പിക്കുന്നതിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമം മാത്രമാണ്. ഇത് വഞ്ചനയോ അഴിമതിയോ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുള്ളതല്ല- ബൈജു രവീന്ദ്രൻ വ്യക്തമാക്കി.
തനിക്കെതിരേ ഉയർന്നുവരുന്ന ഒരുവശത്തുനിന്നുള്ള തെറ്റായ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും കമ്പനിയുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ഒരു നല്ല പരിഹാരത്തിനായി താൻ ഇപ്പോഴും ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : prison Byju's Raveendran sentenced