ബ്രസീലിയ: ബ്രസീലിലെ മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയുടെ മകൻ എഡ്വാർഡോ ബോൾസൊനാരോയ്ക്ക് (41) സുപ്രീം കോടതി നാലു വർഷവും രണ്ടുമാസവും തടവുശിക്ഷ വിധിച്ചു.
ജയിർ ബോൾസൊനാരോയ്ക്കെതിരായ കലാപക്കേസ് അട്ടിമറിക്കാൻ എഡ്വാർഡോ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ സഹായം തേടിയെന്നാണ് കേസ്. അമേരിക്കയിൽ കഴിയുന്ന എഡ്വാർഡോയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്.
2022ലെ തെരഞ്ഞെടുപ്പു പരാജയം അട്ടിമറിക്കാൻ കലാപം നടത്തിയെന്ന കേസിൽ ജയിറിന് സുപ്രീംകോടതി നേരത്തേ 27 വർഷം തടവ് വിധിച്ചിരുന്നു. പിതാവിനെതിരായ കേസ് റദ്ദാക്കാൻ എഡ്വാർഡോ പരസ്യമായി ട്രംപ് ഭരണകൂടത്തിന്റെ സഹായം തേടിയിരുന്നതാണ്. ഉറ്റ സുഹൃത്തായ ജയിറിനുവേണ്ടി ട്രംപ് ബ്രസീലിനുമേൽ 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുകയുണ്ടായി.
എഡ്വാർഡോ കഴിഞ്ഞ വർഷമാണ് യുഎസിലേക്കു കടന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതു തടയാനാണ് സുപ്രീംകോടതി അടിസ്ഥാനരഹിതമായ വിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.
Tags : Bolsonaro's son sentenced prison