കൊച്ചി: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചുതെന്ന് ഹൈക്കോടതി. നടപടി ആരംഭിച്ചെന്നും വീഡിയോ പൂര്‍ണമായും നീക്കം ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു. രണ്ടു മാസത്തിനകം പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.
ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല എന്ന വിദ്വേഷ പരാമര്‍ശത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഗോകുല്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണിത്, ബി. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിനുള്ള നിര്‍ദേശം നല്‍കണം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹര്‍ജി.
ഹര്‍ജി പരിഗണിക്കവെ, പരാമര്‍ശം ആശ്ചര്യപ്പെടുത്തിയെന്നും എന്തിനാണ് മാതൃകാ പെരുമാറ്റച്ചട്ടം എന്നും കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശത്തില്‍ പരാമര്‍ശത്തിനെതിരെ കേസ് എടുത്തിരുന്നു. കേസില്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു. രണ്ടു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി.
നടപടി തുടങ്ങിക്കഴിഞ്ഞു എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മറുപടി. വീഡിയോ പൂര്‍ണമായും നീക്കം ചെയ്തു. തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഹിന്ദു എംഎല്‍എ തന്നെ വരണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.
ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്‌വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വീഡിയോയില്‍ പറഞ്ഞിരുന്നു.
Tags : b.gopalakrishnan hate speech high court election commission