തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര വിജയം. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ക്രമാനുഗതമായി വോട്ടുയർത്തിയ ബിജെപി മൂന്നു സീറ്റിൽ വിജയിച്ചാണ് ഇക്കുറി ചരിത്രം കുറിച്ചത്.
നേമത്ത് പൂട്ടിയ അക്കൗണ്ട് പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ റീ-ഓപ്പണ്‍ ചെയ്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടിയുമാണ് ബിജെപിയുടെ ശക്തി പ്രകടനം.
സിപിഎം മന്ത്രിയായ വി. ശിവൻകുട്ടിയെ വീഴ്ത്തിയാണ് നേമത്തെ വിജയമെങ്കിൽ കഴക്കൂട്ടത്ത് സിപിഎം മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരൻ വിജയിച്ചു കയറിയത്. ചാത്തന്നൂരിൽ സിപിഐയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് ബി.ബി. ഗോപകുമാറിന്റെ വിജയം.
ഇതിനു പുറമെ ആറു മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതുമെത്തി. ആറ്റിങ്ങൽ, കാസർഗോഡ്, മലന്പുഴ, മഞ്ചേശ്വരം, പാലക്കാട്, തിരുവല്ല എന്നീ സീറ്റുകളിലാണ് പാർട്ടി രണ്ടാമതെത്തിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായിരുന്ന നേമത്ത് രണ്ടാം സ്ഥാനത്തേക്കു പോയ ബിജെപി വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, മലന്പുഴ, കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് എന്നീ മണ്ഡലങ്ങളിലും രണ്ടാമതെത്തിയിരുന്നു. കഴിഞ്ഞ തവണ ജനപക്ഷം സ്ഥാനാർഥിയായി മത്സരിച്ച പി.സി. ജോർജ് പൂഞ്ഞാർ മണ്ഡലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നെങ്കിൽ ഇക്കുറി ബിജെപി സ്ഥാനാർഥി ആയപ്പോൾ മൂന്നാമതായി.
കഴിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയിക്കാനും മറ്റ് ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം നിലനിർത്താനും പാർട്ടിക്കു കഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാമതായിരുന്ന വട്ടിയൂർക്കാവിൽ ഇക്കുറി മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും തിരുവല്ല മണ്ഡലത്തിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതോടെയാണ് രണ്ടാമതെത്തിയ മണ്ഡലങ്ങളുടെ എണ്ണം ആറായി നിലനിർത്താനായത്.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയ പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിൽ വിജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്.
Tags : victory BJP Kerala Assembly Election Kerala Niyama Sabha Election