പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും ഭീതിപടർത്തി ചാന്ദിപുര വൈറസ്. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്ന് കുട്ടികൾ രോഗബാധിതരായി മരിച്ചു. സബർകാന്ത ജില്ലയിലെ ഹിമത് നഗർ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരനാണ് ഒടുവിൽ മരിച്ചത്.
നാലുദിവസം മുമ്പാണ് ഗുരുതരാവസ്ഥയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിച്ചു. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലുംവയസുള്ള കുട്ടികളാണ് ഈയാഴ്ച ആദ്യം മരിച്ചത്. നിലവിൽ അഞ്ചോളം പേരിൽ രോഗം സംശയിക്കുന്നുണ്ടെന്ന് ഹിമത് നഗർ ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുകുട്ടികൾ രോഗമുക്തരാവുകയും ചെയ്തിരുന്നു. നിലവിൽ രണ്ടുകുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളു.
മൂന്നുമരണം സ്ഥിരീകരിച്ചതോടെ രോഗബാധിത പ്രദേശങ്ങളിൽ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ്. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ വീടുകൾതോറും പരിശോധനകൾ നടത്തുന്നുണ്ട്. കടുത്ത പനി, ഛർദ്ദി, വയറിളക്കം പോലുള്ള രോഗലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ മൂന്ന് മണിക്കൂറിനുള്ളിൽ അടിയന്തര വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധർ കുടുംബങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024 ജൂലായിലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനത്തിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു.
Tags : chandipura virus outbreak gujarat death