തൃശൂർ: സിപിഐയിൽനിന്നു പുറത്താക്കപ്പെട്ട സി.സി. മുകുന്ദൻ എംഎൽഎയ്ക്കു പാർട്ടി ചെയ്തുകൊടുത്ത സഹായങ്ങൾ വിളിച്ചുപറഞ്ഞ് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി.
22-ാമത്തെ വയസിൽ സി.സി. മുകുന്ദന് അന്തിക്കാട്ടെ ചെത്തുതൊഴിലാളി സഹകരണസംഘത്തില്‍ ജോലി നല്കിയതും തദ്ദേശതെരഞ്ഞെടുപ്പുകളിൽ പലവട്ടം മത്സരിപ്പിച്ചു വിജയിപ്പിച്ചതും മുതൽ ലോൺ കുടിശിക പാർട്ടി അടച്ചുതീർത്തതും ഏറ്റവും ഒടുവിൽ വീടു ജപ്തിചെയ്യുന്ന ഘട്ടത്തിൽ പാർട്ടി ഇടപെട്ടതുമെല്ലാം, പുറത്താക്കിയ സമയത്തു പത്രക്കുറിപ്പിലൂടെ നാട്ടുകാരെ അറിയിച്ചിരിക്കുകയാണ് സിപിഐ. മുകുന്ദന്റെ ഭാര്യക്കു ജനപ്രതിനിധിയാകാൻ അവസരം നല്കിയതുവരെയുണ്ട് കുറിപ്പിൽ.
ചെത്തുതൊഴിലാളി സഹകരണസംഘത്തില്‍ സി.സി. മുകുന്ദന് 60,000 രൂപയായിരുന്നു ശമ്പളം. അതിന്റെ പെൻഷൻ പ്രതിമാസം 16,000 രൂപയോളം ലഭിക്കുന്നുണ്ട്. അന്തിക്കാട് ഗ്രാമപഞ്ചായത്തില്‍ രണ്ടുതവണ അംഗമായും ഒരിക്കല്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കാൻ അവസരം നല്കി.
തൃശൂര്‍ ജില്ലാ പഞ്ചായത്തിലേക്കു മുല്ലശേരി ഡിവിഷനില്‍നിന്നും മത്സരിപ്പിച്ചു. നാട്ടിക എംഎൽഎയാക്കി. ഭാര്യയെ അന്തിക്കാട് ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമാക്കി. പാര്‍ട്ടി മണ്ഡലം സെക്രട്ടറിയായും കര്‍ഷകത്തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റായും അഖിലേന്ത്യ ദളിത് അവകാശസമിതി സംസ്ഥാനഭാരവാഹിയായും പ്രവർത്തിക്കാൻ മുകുന്ദന് അവസരം നല്കി.
വീഴ്ചയില്‍ പരിക്കുപറ്റി കിടന്ന സമയത്ത്, അദ്ദേഹത്തിന്റേത് ഓടിട്ട വീടാണെന്നും ജപ്തിനടപടി നേരിടുന്നുവെന്നുമുള്ള വാര്‍ത്ത വന്നപ്പോൾ വീടു നിര്മിച്ചുനല്കാന് പാർട്ടി മുന്നോട്ടുവന്നു. ഇതിനായി എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംയുക്തമായി ഒരു അക്കൗണ്ട് തുടങ്ങണമെന്ന പാര്‍ട്ടിനിര്‍ദേശം അദ്ദേഹം അംഗീകരിച്ചില്ല. സ്വന്തംപേരിൽ മാത്രമായി അക്കൗണ്ട് തുടങ്ങണമെന്നായിരുന്നു ആവശ്യം. അതു പാർട്ടി അംഗീകരിച്ചില്ല. ഇതോടെ വീടു നിർമിച്ചുതരാമെന്ന പാര്‍ട്ടിയുടെ തീരുമാനം മുകുന്ദൻ നിരസിക്കുകയായിരുന്നു.
വീടും സ്ഥലവുമില്ലാത്ത നിരവധി പാവപ്പെട്ട സഖാക്കള്‍ ഉണ്ടായിരുന്നിട്ടും, എംഎല്‍എയെന്ന നിലയിലുള്ള ശമ്പളവും അലവന്‍സും വീടുപണിയാന്‍ പലിശരഹിതവായ്പയ്ക്കുള്ള അവകാശവും ഉണ്ടായിരുന്നിട്ടുകൂടി സി.സി. മുകുന്ദനു വീടുനൽകാൻ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. അതു നിഷേധിച്ച അദ്ദേഹമിപ്പോൾ പാര്‍ട്ടിക്കെതിരേ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയതു കാപട്യമാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷം എംഎല്‍എയെന്ന നിലയിൽ സി.സി. മുകുന്ദന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റികള്‍ വിലയിരുത്തിയും പാര്‍ട്ടി ജില്ലാ കൗണ്‍സിലിലും ജില്ലാ എക്സിക്യൂട്ടീവിലും ഉയര്‍ന്നുവന്ന അഭിപ്രായങ്ങൾ പരിശോധിച്ചുമാണ് ഇത്തവണ സി.സി. മുകുന്ദന് നാട്ടികയിൽ സ്ഥാനാര്ഥിയാകേണ്ടതില്ലെന്നു പാർട്ടി തീരുമാനിച്ചതെന്നും സിപിഐ വിശദീകരിച്ചു.
നാട്ടിക മണ്ഡലം കമ്മിറ്റി യോഗത്തില്‍ എം.വി. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം അഡ്വ.വി.എസ്. സുനില്‍കുമാര്‍, ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്കുമാര്‍, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ഷീന പറയങ്ങാട്ടില്‍, കെ.പി. സന്ദീപ്, നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : C.C. Mukundan CPI lists Natika MLA