പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം അടൂർ ഏരിയാ കമ്മിറ്റിയോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരിഹാസം. ജയന്റെ സിനിമയിലെ 'ചാം ചച്ച ചോം ചച്ച' എന്ന പാട്ടു പോലെയാണ് എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങളെന്ന് യോഗത്തിൽ പരിഹാസമുയർന്നു.
ആ പാട്ട് എഴുതിയവനും സംഗീതം നൽകിയവനും പാടിയവനും കേട്ടവനും അതിന്റെ അർഥം എന്താണെന്ന് അറിയില്ല. അതേ അവസ്ഥയാണ് നിലവിൽ സംസ്ഥാന സെക്രട്ടറിയുടെ വാർത്താ സമ്മേളനം. അടൂരിൽ വോട്ട് ഉറപ്പുനൽകി ചില സമുദായ നേതാക്കൾ പണം വാങ്ങിയെന്ന ആരോപണവും കമ്മിറ്റിയിൽ ചർച്ചയായി.
ഇതിൽ പാർട്ടി തലത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെയും കടുത്ത അമർഷമാണ് യോഗത്തിൽ ഉയർന്നത്. ചിറ്റയത്തിനെതിരെയുള്ള ജനവികാരവും നെഗറ്റീവ് വോട്ടുകളുമാണ് എൽഡിഎഫിന്റെ തോൽവിക്ക് പ്രധാന കാരണം.
പ്രിജി കണ്ണൻ എന്ന സൗമ്യ മുഖത്തെ സ്ഥാനാർഥിയായി കൊണ്ടുവന്നത് മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഏക സംഭാവന. പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുവെന്നും ചിലർ വിമർശനം ഉന്നയിച്ചു.