കൊച്ചി: അയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കൊച്ചി ഡിസിപി ഷാഹിന്‍ ഷായുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പിടിയിലായ മുഖ്യപ്രതി നജീബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ ആറു മണിക്കൂറോളം നജീബിനെ കുന്നത്തുനാട് പോലീസ് ചോദ്യം ചെയ്തിരുന്നു.
കേസില്‍ തമിഴ്‌നാട്ടിലും ഇരകളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നജീബ് അവയവദാതാക്കളെ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് അവയവദാനത്തിനായി ആരെയും കൊണ്ടുപോയിട്ടില്ല എന്നാണ് നജീബിന്‍റെ മൊഴി. നജീബിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് നിലവില്‍ പോലീസ്.
അന്വേഷണം എകോപിപ്പിക്കാന്‍ അന്വേഷണത്തിന് സംസ്ഥാനതലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കോ-ഓർഡിനേഷന്‍ ടീം ഉണ്ടാകും. കൊച്ചി സിറ്റി പോലീസ് പരിധിയിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ആശുപത്രികളില്‍ നടന്ന ശസ്ത്രക്രിയകള്‍ നിയമാനുസൃതമാണോ എന്നുള്ള പരിശോധനയും നടത്തും. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Tags : Fake document Organ donation Investigation