തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ ആയുധമാണ് പുതിയ എഫ്സിആർഎ ഭേദഗതിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ് ബില്ല് പാസാക്കിയത്.
പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ വൈദികരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് നാം കണ്ടതാണ്. അതിന്റെ തുടർച്ചയാണിത്. ശബരിമല സ്വർണക്കൊള്ള പ്രധാനമന്ത്രിക്ക് വിഷയമേ അല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
സിപിഎമ്മിനെ നോവിക്കേണ്ട എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്. ശബരിമല ഒരു വിഷയമല്ലെങ്കിൽ ബിജെപി നേതൃത്വം അത് തുറന്നുപറയണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.