തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, പതിനാറാം കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി മുതിർന്ന നേതാവ് ജി. സുധാകരൻ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർക്ക് മുന്നിലാകും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ജി. സുധാകരനെ, അദ്ദേഹത്തിന്റെ സഭയിലെ സീനിയോറിറ്റി പരിഗണിച്ചാണ് യുഡിഎഫ് ഈ പദവിയിലേക്ക് നിശ്ചയിച്ചത്.
മേയ് 21ന് നിയമസഭ സമ്മേളിക്കുമ്പോൾ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറായ ജി. സുധാകരനായിരിക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം, മേയ് 22-ന് നടക്കുന്ന പുതിയ നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിക്കുന്നതും ഇദ്ദേഹമായിരിക്കും. പുതിയ സ്പീക്കർ ചുമതലയേൽക്കുന്നത് വരെ സഭയുടെ പൂർണ നിയന്ത്രണം പ്രോടെം സ്പീക്കർക്കായിരിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജി. സുധാകരനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടത് മുന്നണിയിലെ പ്രമുഖ നേതാക്കൾക്ക് സഭയിൽ എംഎൽഎമാരായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും എന്നത് ഈ നിയമസഭാ സമ്മേളനത്തിലെ അപൂർവമായൊരു രാഷ്ട്രീയ കാഴ്ചയായി മാറും.
Tags : G. Sudhakaran Latest News