ആലുവ: മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ പുസ്തകത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ പരാമർശിക്കുന്ന ഭാഗങ്ങൾ നീക്കംചെയ്യണമെന്ന് ഡിജിപിക്ക് ഹൈക്കോടതി അഭിഭാഷകന്റെ പരാതി.
കെ.വി. തോമസിന്റെ പുസ്തകത്തിൽ കെ. കരുണാകരനെക്കുറിച്ചു പരാമർശിക്കുന്ന കാര്യങ്ങൾ തെളിവുകൾ ഇല്ലാത്ത നുണക്കഥയാണെന്നും പുസ്തകത്തിൽ കരുണാകരനെ മോശക്കാരനായി ചിത്രീകരിക്കാൻ മനഃപൂർവം ശ്രമിക്കുന്നുവെന്നുമാണ് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗാണ് പരാതി നൽകിയത്.
സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ പൊതുജീവിതംകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച കെ. കരുണാകരനെക്കുറിച്ച് ബോധപൂർവം വാസ്തവവിരുദ്ധ കാര്യങ്ങൾ പുസ്തകത്തിൽ എഴുതിപ്പിടിപ്പിച്ച് വിറ്റു കാശാക്കാൻ നോക്കുന്ന കെ.വി. തോമസിന്റെ നടപടി കുറ്റകരമായ പ്രവൃത്തിയാണ്. കരുണാകരനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ കെ.വി. തോമസിന്റെ പുസ്തകം വഴിവച്ചെന്നും പോലീസിന്റെ ഭാഗത്തുനിന്ന് നിയമനടപടി വേണമെന്നുമാണ് ആവശ്യം.
കെ. കരുണാകരൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ഘട്ടത്തിൽ അതിന്റെ വിദ്യാർഥി സംഘടനയുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയുമായി പ്രവർത്തിച്ചിരുന്നയാളാണ് പരാതിക്കാരൻ.
Tags : K.V. Thomas book K. Karunakaran book