ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ മുണ്ടയാട് എളയാവൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹെഡ് ഓഫീസിനു മുൻവശം നീലാംബരിയിൽ കെ.എൻ. ബാലകൃഷ്ണൻ (ബാലു-65) ആണ് മരിച്ചത്.
ചുരം പാതയിൽ വനത്തിനുള്ളിൽ മെതിയടിപ്പാറയ്ക്കു സമീപം കഴിഞ്ഞദിവസമായിരുന്നു അപകടം. ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുശേഷം ബന്ധുക്കളും പോലീസും ചേർന്നു നടത്തിയ അന്വേഷണത്തിലൊടുവിലാണ് കൊക്കയിലേക്കു മറിഞ്ഞ വാഹനത്തിൽ ബാലകൃഷ്ണനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് അപകടം നടന്നതെന്നാണു പ്രാഥമിക നിഗമനം.
അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്നു പുറത്തു വരാൻ കഴിയാതെ കുരുങ്ങിപ്പോയതിനാലാണു മരണം സംഭവിച്ചതെന്നാണ് സൂചന. കുടകിൽ ഹോം സ്റ്റേ നടത്തിവരികയായിരുന്ന ബാലകൃഷ്ണൻ ആഴ്ചയിൽ മൂന്നുദിവസം ചുരം വഴി യാത്ര ചെയ്യാറുണ്ടായിരുന്നു. കുടക് ഹെഗളയിലെ ഹോം സ്റ്റേയിൽനിന്നു തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം.
ഹോം സ്റ്റേയിൽനിന്നു പുറപ്പെടുന്നതിനുമുന്പ് ബാലകൃഷ്ണൻ വീട്ടിൽ വിളിച്ചിരുന്നു. എന്നാൽ അറിയിച്ച സമയത്തും വീട്ടിൽ എത്താതിരുന്നതോടെ കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് ബന്ധുക്കൾ കർണാടക പോലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ പോലീസും ബന്ധുക്കളും ചേർന്നു ചുരത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഉച്ചകഴിഞ്ഞ് മൂന്നോടെയാണു മെതിയടിപ്പാറയ്ക്കു സമീപം കൊക്കയിൽ ബാലകൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടനിലയിൽ കാണുന്നത്.
വാഹനത്തിനുള്ളിൽ കുരുങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. അപകടം നടന്ന സ്ഥലം മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത നിബിഡ വനമേഖലയാണ്. അപകടം നടന്ന വിവരം ആരും അറിയാതിരുന്നതാണ് മരണകാരണമെന്നാണു നിഗമനം.
സാധാരണ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ പിന്നാലെ വരുന്ന വാഹനങ്ങളാണു വിവരം പുറംലോകത്തെ അറിയിക്കുന്നത്. ബാലകൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ട സമയത്ത് ഇതുവഴി മറ്റു വാഹനങ്ങളൊന്നും വന്നില്ലെന്നു വേണം കരുതാൻ. വിരാജ്പേട്ട പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വിരാജ്പേട്ട ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാന്പലത്ത്. ഭാര്യ: കെ.പി. പ്രസന്നകുമാരി (അധ്യാപിക, ബഡ്സ് സ്കൂൾ, കൊളച്ചേരി).