തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമാകുന്ന പാചകവാതക പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, എം.ബി.രാജേഷ് പൊതുമേഖല എണ്ണക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തു പലയിടത്തും പാചകവാതക ക്ഷാമം മൂലം ഹോട്ടലുകൾ ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൂഴ്ത്തിവയ്പ് തടയാനും ഗ്യാസ് വിതരണം സുഗമമാക്കാനും സ്വീകരിക്കേണ്ട നടപടികളാണ് യോഗം ചർച്ച ചെയ്തത്. പാചകവാതക ക്ഷാമം ട്രെയിനുകളിലെ ഭക്ഷണ വിതരണത്തെ ബാധിക്കില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്നു റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
മിക്ക ട്രെയിനുകളിലും സുരക്ഷയുടെ ഭാഗമായി മുമ്പു തന്നെ പാചകവാതകം ഒഴിവാക്കി ഇൻഡക്ഷൻ സ്റ്റൗ, ഹോട്ട് പ്ലേറ്റുകൾ, ഓവൻ, നോ ഫ്ളെയിം കുക്കിംഗ് എന്നീ സംവിധാനങ്ങളിലേക്കു മാറിയിരുന്നു. പഴയ കുറച്ചു ട്രെയിനുകളിൽ മാത്രമാണു ഇപ്പോഴും പാചകവാതകം ഉപയോഗിക്കുന്നതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
ബേസ് കിച്ചണുകളിൽ പലയിടത്തും ബദൽ മാർഗങ്ങൾക്കൊപ്പം പാചകവാതകവും ഉപയോഗിക്കുന്നുണ്ട്. ഭക്ഷണവിതരണത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നു കാട്ടി ഐആര്‍സിടിസി എല്ലാ ലൈസന്‍സികള്‍ക്കും കത്ത് നൽകിയിരുന്നു.
Tags : lpg crisis cylinder pinarayi vijayan