നിലമ്പൂർ: കട്ടിലിൽ കിടന്നുറങ്ങുന്പോൾ പാമ്പുകടിയേറ്റ 13 കാരൻ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.
നിലമ്പൂർ രാമംകുത്ത് സ്കൂളിലെ അധ്യാപകൻ ചിറക്കാട്ട് ഷിനോജിന്റെ മകൻ ആൽവിനോ ഷിനോജിനാണ് കട്ടിലിൽ കിടക്കുന്പോൾ തലയണയ്ക്കടിയിൽനിന്ന് കൈവിരലുകൾക്ക് പിറകിലായി പാന്പിന്റെ കടിയേറ്റത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6.45 ഓടെയാണ് സംഭവം. പാന്പ് കടിച്ച പാടുകൾ കണ്ടതോടെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്. പൂക്കോട്ടുംപാടം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആൽവിനോ.
എടപ്പാൾ: വീടിന്റെ പിറകുവശത്തെ അലക്കുകല്ലിന് സമീപം യുവതിക്ക് പാന്പുകടിയേറ്റു. എടപ്പാൾ പാടത്തങ്ങാടി താമസിക്കുന്ന ചിറക്കൽ വീട്ടിൽ ഇസ്മായിലിന്റെ ഭാര്യ ഷഹല തസ്നി(21)നാണ് പാന്പിന്റെ കടിയേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുഞ്ഞിനെ എടുത്ത് അലക്കുകല്ലിന് സമീപത്തേക്ക് എത്തുന്നതിനിടെ യുവതിക്ക് പാന്പ്കടിയേൽക്കുകയായിരുന്നു.
ഇവരുടെ ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളും പ്രദേശവാസികളും ചേർന്ന് യുവതിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആന്റിവെനം നൽകിയ യുവതി ഐസിയുവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കടിച്ച പാന്പ് വിഷമുള്ളതാണെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
ഇരിങ്ങാലക്കുട: കാറളത്തും താണിശേരിയിലുമായി രണ്ടുപേര്‍ക്കും വെള്ളാങ്കല്ലൂരില്‍ ഒരാള്‍ക്കും പാന്പുകടിയേറ്റു.
കാറളം പുല്ലത്തറ സെന്ററിനു സമീപം വെള്ളേപറമ്പില്‍ വീട്ടില്‍ പ്രസീദയ്ക്കാണ് ഇന്നലെ രാവിലെ പാമ്പുകടിയേറ്റത്. വീട്ടുപറമ്പിലെ പുല്ലു പറിക്കുന്നതിനിടെയാണ് കടിയേറ്റത്. ഉടന്‍തന്നെ വീട്ടുകാര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെതന്നെ താണിശേരി കനാല്‍ ബണ്ടിനു സമീപത്തുവച്ചാണ് നടവരമ്പ് ചാമക്കുന്ന് സ്വദേശി പിടുക്കാട്ടുപറമ്പില് സനീഷി(31)നു പാമ്പുകടിയേറ്റത്. കിണര്‍നിര്‍മാണ തൊഴിലാളിയായ സനീഷ് ജോലിക്കായി സാധനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിനായി താണിശേരിയില്‍ എത്തിയതാണ്. സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.
വെള്ളാങ്കല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന തിരുനല്‍വേലി സ്വദേശി വിജയ് ശങ്കറി(47) നും പാമ്പുകടിയേറ്റു. വാടകവീട്ടില്‍വച്ച് ഇന്നലെ രാവിലെ ജനലിലൂടെ അകത്തേക്ക് ഇഴഞ്ഞുവന്ന പാമ്പാണ് കടിച്ചതെന്നു പറയുന്നു. ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂർ: കണ്ണൂരിൽ വീട്ടിൽനിന്നും പഴക്കടയിൽ നിന്നുമായി രണ്ടു മൂർഖൻ പാന്പുകളെ പിടികൂടി. കൊയിലി ആശുപത്രിക്കു സമീപത്തെ വിനായക ഹൗസിംഗ് കോളനി, താഴെ ചൊവ്വയിലെ പഴക്കട എന്നിവിടങ്ങളിൽനിന്നാണ് പാന്പുകളെ പിടികൂടിയത്. വിനായക് നഗർ ഹൗസിംഗ് കോളനിയിലെ കുഞ്ഞികൃഷ്ണൻ എന്നയാളുടെ വീട്ടിൽനിന്നാണ് പാന്പിനെ പിടികൂടിയത്.
വീട്ടിലുള്ളവർ നോക്കിനിൽക്കെ എവിടെനിന്നോ മുറ്റത്തെത്തിയ പാന്പ് അതിവേഗത്തിൽ വരാന്തയിലേക്ക് ഇഴഞ്ഞെത്തുകയായിരുന്നു. വീട്ടുകാർ വരാന്തയിൽനിന്നും അകത്തേക്കുള്ള വാതിൽ അടച്ചതിനാൽ അകത്തേക്ക് കയറിയില്ല.
വിവരമറിയിച്ചതിനെത്തുടർന്ന് സ്നേക്ക് റസ്ക്യൂവർ രഞ്ജിത്ത് നാരായണൻ എത്തിയാണ് പാന്പിനെ പിടികൂടിയത്. വരാന്തയിൽ നിന്ന് മുകൾ നിലയിലേക്ക് കയറുന്ന കോണിപ്പടിയുടെ ലാൻഡിംഗിൽനിന്നാണ് പാന്പിനെ പിടികൂടിയത്. ഇവിടെ അലങ്കാരവസ്തുവച്ചിരുന്ന സ്റ്റാൻഡിനു താഴെ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു പാന്പ്.
താഴെ ചൊവ്വയിലെ പഴക്കടയിലെ ഉൾഭാഗത്തുനിന്നാണ് പാന്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ കടയിലുള്ളവർ പിൻവശത്തായി സൂക്ഷിച്ച പഴക്കുലകൾ എടുക്കാനായി പോകുന്പോൾ ചുരുണ്ടു കിടക്കുന്ന നിലയിലായിരുന്നു മൂർഖൻ. അലക്ഷ്യമായി ഇട്ട ചാക്കാണെന്നു കരുതി എടുക്കാനായി നോക്കിയപ്പോൾ ഫണമുയർത്തി ചീറ്റി. ഒഴിഞ്ഞുമാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.
വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക് പ്രവർത്തകനും സ്നേക്ക് റസ്ക്യൂവറുമായ ജിഷ്ണു പനങ്കാവ് സ്ഥലത്തെത്തി മൂർഖനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാന്പുകളെ പിന്നീട് അവയുടെ ആവാസവ്യവസ്ഥയിൽ തുറന്നുവിട്ടു.
Tags : Many people snakesbite various parts state