തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്റെ ഫോട്ടാകൾ കൈയിലുണ്ടെന്നും ബിന്ദു പറഞ്ഞു.
ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ് കുമാർ പറഞ്ഞതു കേട്ടിട്ടാണ് താൻ എല്ലാം തുറന്ന് പറയുന്നെതെന്നും ബിന്ദു ഒരു വാർത്താ ചാനലിനോടു വ്യക്തമാക്കി.
"മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്.'-ബിന്ദു പറഞ്ഞു.
വാളകത്തെ വീട്ടീൽ വച്ച് വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.
പോലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പം കണ്ട ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ മന്ത്രി മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.
ആ ദിവസം സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്.
സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു പറഞ്ഞു.
Tags : minister ganesh kumar wife bindu menon allegation