മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ മുസ്ലിം ലീഗും സജീവമാക്കി. യുഡിഎഫിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പാർട്ടി ഇത്തവണയും മുസ്ലിം ലീഗ് തന്നെയാകുമെന്നാണ് സൂചനകൾ.
വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് താഴെത്തട്ടിൽ നിന്നുവരെ അഭിപ്രായ രൂപീകരണം ഇതിനകം നടന്നുകഴിഞ്ഞു. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകിക്കൊണ്ടും മുതിർന്ന നേതാക്കളിൽ അനിവാര്യരായവരെ തുടരാൻ അനുവദിച്ചുമുള്ള സ്ഥാനാർഥി നിർണയമാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിക്കുന്നത്.
പാർട്ടി മത്സരിക്കുന്ന ഓരോ മണ്ഡലത്തിലും വിജയസാധ്യത ഏത് നേതാവിനെന്നറിയാൻ ആഭ്യന്തര സർവേയും ഇതിനകം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയുടെ പ്രാദേശിക നേതാക്കളിൽ മഹാഭൂരിപക്ഷവും വിജയിച്ച സാഹചര്യത്തിൽ പ്രാദേശിക തലത്തിൽനിന്ന് നിയമസഭാ സീറ്റുകളിലേക്ക് സ്ഥാനമോഹികളുടെ എണ്ണം കുറയുമെന്നാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. വാർഡ് തലം മുതൽ പാർട്ടി അണികളുടെ അഭിപ്രായംകൂടി കണക്കിലെടുത്തായിരിക്കും മുൻ വർഷങ്ങളെ പോലെ സ്ഥാനാർഥികളെ നിർണയിക്കുന്നത്. സ്വന്തം നിലയിൽ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വിമത നീക്കം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
വിജയസാധ്യതയുള്ള ഒരു സീറ്റിലെങ്കിലും ഒരു വനിതാ സ്ഥാനാർഥിയെ ഇത്തവണ മത്സരിപ്പിച്ചേക്കും. കൂത്തുപറന്പ് മണ്ഡലത്തിൽ ജയന്തി രാജനെ ലീഗ് സ്ഥാനാർഥിയാക്കാൻ നീക്കമുണ്ട്. പാർട്ടിയുടെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽനിന്ന് ഇത്തവണ ഒരു വനിതാ സ്ഥാനാർഥിക്ക് സാധ്യത വർധിച്ചിട്ടുണ്ട്. മുതിർന്ന വനിതാ ലീഗ് നേതാവ് സുഹറ മന്പാട്, ഫാത്തിമ തഹ്ലിയ, എം.കെ. റഫീഖ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവരുന്നത്.
സംസ്ഥാന നേതാക്കളിൽ ഏതാനും പേർ ഇത്തവണയും മത്സരിച്ചേക്കും. മൂന്നു തവണ വിജയിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന പൊതുധാരണയുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ചിലർക്ക് ഇളവുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എൻ.എ. ഖാദർ തുടങ്ങിയവർ ഇത്തവണയും മത്സരിച്ചേക്കും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് ഇത്തവണ സീറ്റ് നൽകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ സ്ഥാനാർഥിയാകേണ്ടിയിരുന്ന സലാം, മുതിർന്ന നേതാവ് കെ.പി.എ. മജീദിന് വേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. തുടർന്നാണ് സലാമിന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നൽകിയത്. ഇത്തവണ സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരും.
ആ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്തും. കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാവായ ഡോ. എം.കെ. മുനീറിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്. മത്സരിക്കാൻ മുനീർ സന്നദ്ധത അറിയിച്ചതായാണ് സൂചനകൾ. അതേസമയം, പാർട്ടി പ്രവർത്തകരിൽ വലിയൊരു വിഭാഗം ഇതിനെ എതിർക്കുന്നുണ്ട്.
ഡോ. മുനീറിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹം മത്സര രംഗത്തുനിന്ന് വിട്ടുനിൽക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. അതേസമയം, മുനീർ പിന്മാറാൻ തയാറായില്ലെങ്കിൽ അദ്ദേഹത്തിന് സീറ്റ് നൽകേണ്ടി വരും. ഇക്കാര്യത്തിൽ പാർട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടേതാകും അവസാന തീരുമാനം.
മലപ്പുറം ജില്ലയിൽ ഭൂരിപക്ഷം സീറ്റുകളിലും പാർട്ടിക്ക് വിജയപ്രതീക്ഷയുണ്ട്. അതേസമയം, അടുത്ത കാലത്ത് പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ ഏറെ പാടുപെടേണ്ടി വരും. താനൂർ സീറ്റിൽ മന്ത്രി വി. അബ്ദുറഹ്മാനിലൂടെ ഇടതുപക്ഷം ശക്തമാക്കിയ സ്വാധീനം തകർക്കൽ ലീഗിന് എളുപ്പമാകില്ല.
പെരിന്തൽമണ്ണ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുക്കാനായത്. ഈ വിജയം നിലനിർത്തൽ എളുപ്പമാകില്ല. മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇവിടെ യുഡിഎഫ് അട്ടിമറി വിജയം നേടിയത് ലീഗിന് പ്രതീക്ഷ നൽകുന്നതാണ്. പൊന്നാനി, തവനൂർ, നിലന്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ കോണ്ഗ്രസ് ആണ് മത്സരിക്കാറുള്ളത്. ഇവിടെയും മുസ്ലിം ലീഗ് വോട്ടുകൾ നിർണായകമാണ്.
Tags : Muslim League potential candidates UDF Kerala Niyama Sabha Election Kerala Assembly election