മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനു മുന്പായി പാഠപുസ്തക വിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടി വേഗമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്നര ലക്ഷം പുസ്തകങ്ങളാണ് അച്ചടിക്കാൻ കഴിയുക. പല ദിവസങ്ങളിലും ഇത് പകുതിയായി കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ മുതൽ പരമാവധിതന്നെ അച്ചടിക്കുന്നുണ്ട്. ഇങ്ങനെ തുടർന്നാൽ സ്കൂൾ തുറക്കുന്പോൾ എല്ലാവർക്കും പാഠപുസ്തകങ്ങൾ ലഭിക്കും. ഇത് ഉറപ്പുവരുത്താനായി പ്രത്യേക ടീമിനുതന്നെ ചുമതല നൽകിയിട്ടുണ്ട്. ഇത് അവർ ശ്രദ്ധിക്കും. 80 ശതമാനത്തോളം പാഠപുസ്തകം വിതരണം ചെയ്തിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള കന്പനിയാണു മെറ്റീരിയൽ നൽകിയിരുന്നത്. അവർക്കു പണം ലഭിക്കാത്തതു കാരണം പ്രതിസന്ധി ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചിട്ടുണ്ട്. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയായി.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിറ്റ്നസ് പരിശോധനകൾക്കും പ്രവേശനോത്സവത്തിനുമുള്ള കൃത്യമായ ഗൈഡ്ലൈൻ നൽകിയിട്ടുണ്ടെന്നും. മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു.
മലബാർ മേഖലയിൽ പ്ലസ് വണ് സീറ്റ് പ്രതിസന്ധി രൂക്ഷമായിട്ടുണ്ടെന്നത് വ്യക്തമാണ്. പ്രത്യേകിച്ച് മലപ്പുറത്ത്. സർക്കാർ സ്കൂളുകൾക്കു നൽകിയ അഡീഷണൽ ബാച്ചുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇത്തവണ അലോട്ട്മെന്റ്. 350 അഡീഷണൽ ബാച്ചുകളാണുള്ളത്. ഇതു കൂടി ഉൾപ്പെടുത്തി അലോട്ട്മെന്റ് നടത്തും. എന്നിട്ടും കുറവുകളുണ്ടെങ്കിൽ അത്തരം കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും.
പ്രശ്നങ്ങൾ ഇല്ലാതെ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും. അടുത്ത അധ്യയനം മുതൽ ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണും. അധിക സീറ്റുകളടക്കം അനുവദിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. വരും വർഷങ്ങളിൽ ഇതിനെല്ലാം പരിഹാരം കാണും.-മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ എംഒയു ഒപ്പിട്ടു എന്നതു യാഥാർഥമാണ്.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിന് പകരമായി കേന്ദ്രത്തിൽുനിന്നുള്ള ധനസഹായം സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികളിൽ അധികവും 60 ശതമാനം കേന്ദ്ര സഹായവും 40 ശതമാനം സംസ്ഥാനങ്ങളുടെ പങ്കാളിത്തവും എന്ന രീതിയിലാണ് നടപ്പാക്കാറുള്ളത്.
ഇതിന്റെ പേരിൽ 93 കോടി രൂപ സർക്കാരിനു ലഭിച്ചു. ഇതെല്ലാം കഴിഞ്ഞ കാര്യമാണ്. ഈ പദ്ധതിയിൽനിന്ന് ഏകപക്ഷീയമായി പിൻമാറാൻ കഴിയുമോ എന്താണ് ഇനി ചെയ്യാനാവുക എന്നതെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഇടതുസർക്കാർ വിവാദം ഉണ്ടായപ്പോൾ തത്കാലം നിർത്തിവയ്ക്കുക മാത്രമാണു ചെയ്തതെന്നും മന്ത്രി പറഞ്ഞു
Tags : Plus One seat crisis Education Minister resolved Minister N. Shamsudeen