കൊച്ചി: വയസായ സ്ത്രീകളെ ആക്രമിച്ച് മാല കവരുന്ന സംഘത്തിലെ പ്രധാനി ബിനാനിപുരം പോലീസിന്റെ പിടിയിലായി. കല്ലൂർക്കാട് നാഗപ്പുഴ സ്വദേശി വിഷ്ണു അരവിന്ദിനെയാണ് (38) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വനമേഖലയിലേക്ക് ഓടിക്കയറിയ പ്രതിയെ എട്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പോലീസ് കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ മാർച്ച് ആറിന് കടുങ്ങല്ലൂർ മുപ്പത്തടത്ത് പലചരക്ക് കടയിൽ ബബിൾഗം വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി, 74 വയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.മോഷണത്തിന് ശേഷം നാഗപ്പുഴ വനമേഖലയിൽ ഒളിവിൽ പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വളയുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട കഠിനമായ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.
ഇയാൾ പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ്. എളമക്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും ഇയാൾക്ക് പങ്കുണ്ട്. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ബൈക്ക് ആലുവ മാർക്കറ്റിൽ നിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി.
ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ ജി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ മോഷണക്കേസുകൾ തെളിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
Tags : Latest News Police Arrest Robbery