കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി. ദ്വാരപാലക ശിൽപക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.
കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ ഒരു ദിവസത്തേക്കാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. കട്ടിളപ്പാളി കേസിലെ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 12ന് വിധി പറയും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നത്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും വാദം പൂർത്തിയായി.
ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ.വാസുവിന്റെ റിമാൻഡ് 14 ദിസത്തേക്ക് കൂടി നീട്ടി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് പരാതി നൽകിയ രമേശ് ചെന്നിത്തലയുടെ മൊഴി ഉടൻ എടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.