കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് കൈമാറിയത്. വിഎസ്എസ്സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടുന്നതാണ് റിപ്പോർട്ട്.
കൂടാതെ തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോയെന്ന ചോദ്യത്തിനുള്ള ഉത്തരവും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പങ്ങളിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. അതേസമയം സ്വര്‍ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയിൽ ഹര്‍ജി നൽകി.
തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയിൽ പങ്കില്ലെന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.