x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കൊന്നുകളയുമെന്നാണ് സാബു ജേക്കബ് പറഞ്ഞത്, ആരില്‍ നിന്നും പണം വാങ്ങി ഡീല്‍ ഉറപ്പിച്ചിട്ടില്ല': പൂജ ജോമോന്‍

കൊച്ചി ബ്യൂറോ
Published: April 8, 2026 02:51 PM IST | Updated: April 8, 2026 02:51 PM IST

കൊച്ചി: ട്വന്‍റി20 ചെയര്‍മാന്‍ സാബു എം. ജേക്കബ് ഉന്നയിച്ച ഡീല്‍ വിവാദത്തിന് മറുപടിയുമായി രാജി വച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോന്‍. സാബു ജേക്കബ് പറഞ്ഞതു പോലെ കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനെ താന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും പൂജ ജോമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ട്, കോടീശ്വരനായ സാബുവിനെ എതിര്‍ത്ത് നില്‍ക്കാന്‍ പറ്റാത്തതു കൊണ്ടാണ് താന്‍ മാനനഷ്ടത്തിന് കേസ് നല്‍കാത്തതെന്നും പൂജ വ്യക്തമാക്കി.

എംഎല്‍എയെ ഇതുവരെ കണ്ടിട്ടില്ല. പഞ്ചായത്തില്‍ എംഎല്‍എ വന്നിട്ടു പോലും ഞാന്‍ കണ്ടിട്ടില്ല. 27-ാം തിയതി എംഎല്‍എംയുടെ വണ്ടിയില്‍ കയറി പോയി എന്ന് പറയുന്നു. അവിടെ സിസിടിവി പരിശോധിച്ചാല്‍, കടക്കാരോടൊക്കെ ചോദിച്ചാല്‍ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ പറ്റും.

താന്‍ ബാങ്കില്‍ പോയി എന്നുള്ളത് സത്യമാണ്. ലോണ്‍ അദാലത്തില്‍ കിടക്കുകയാണ്. ബാങ്കില്‍ പോയപ്പോള്‍ ഭര്‍ത്താവിന്‍റെ കൂട്ടുകാരനും കുടുംബ സുഹൃത്തുമായ പീറ്റര്‍ കുപ്ലാശേരിയെ കണ്ടപ്പോള്‍ സംസാരിച്ചു. അനിബെന്‍ കുന്നത്ത് വന്ന് എങ്ങനെയുണ്ട് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് ചോദിച്ച് സംസാരിച്ചു. ആ വീഡിയോയാണ് ആരോ എടുത്ത് ഡീല്‍ എന്ന് പറഞ്ഞ് ഇട്ടതെന്നും പൂജ കൂട്ടിച്ചേർത്തു.

'മതവര്‍ഗീയത പരത്തുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ബിജെപിയിലേക്ക് പോവാത്തതും അതിനെ എതിര്‍ക്കുന്നതും. ബിജെപിയിലേക്ക് പോയത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ സാബു ജേക്കബിന്‍റെ മറുപടി, ഞാന്‍ ട്വന്‍റി20 നിനക്ക് ഏല്‍പ്പിച്ചു തരാം നിനക്ക് നടത്താന്‍ പറ്റുമോ എന്ന ചോദ്യമായിരുന്നു.

ആദ്യം കോണ്‍ഗ്രസുകാരുടെ അടുത്ത് പോയിരുന്നു, അവര്‍ ട്വന്‍റി20യെ അംഗീകരിച്ചില്ല, അതുകൊണ്ടാണ് ബിജെപിയിലേക്ക് പോയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം ഏറ്റെടുക്കുകയാണെങ്കില്‍ ഞാന്‍ കോണ്‍ഗ്രസിലേക്ക് പോകും എന്നാണ് അന്ന് സാബു ജേക്കബ് പറഞ്ഞത്.

ബാബു ദിവാകരനെ സ്ഥാനാര്‍ഥിയാക്കിയത് ആരോടും ചര്‍ച്ച ചെയ്യാതെയാണ്. ഈ മണ്ഡലത്തില്‍ നില്‍ക്കാന്‍ ആളുണ്ടായിരുന്നില്ല. അതുകൊണ്ട് അടൂരിലെ മുന്‍സിപ്പല്‍ ചെയര്‍മാനെ വില കൊടുത്ത് വാങ്ങിയതാണ്. ബിജെപിയില്‍ ചേര്‍ന്നതും ഞങ്ങളോട് ആരോടും തീരുമാനം എടുക്കാതെയാണ്. ഒരു രൂപ പോലും ഞാന്‍ വാങ്ങിച്ചിട്ടില്ല. ആരുടെലും നിന്നും വാങ്ങിക്കുകയുമില്ല. എനിക്ക് 30,000 രൂപ ഇവര്‍ ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. ആ ശമ്പളവും പഞ്ചായത്തിന്‍റെ ഓണറേറിയും കൊണ്ട് എനിക്ക് എന്‍റെ കടങ്ങള്‍ വീട്ടാന്‍ പറ്റും.

പക്ഷെ അതുപോലും ഉപേക്ഷിച്ച് ഞാന്‍ പോന്നത് എന്‍റെ ജീവനില്‍ കൊതിച്ചിട്ടാണ്. ഈ നിമിഷവും എനിക്ക് ഇവിടെ ഇരിക്കാന്‍ പേടിയാണ്. എന്നെ കൊന്നു കളയുമെന്നാണ് പരോക്ഷമായി ഭീഷണിപ്പെടുത്തിയത്. 11.30 ന് കൃത്യം കിറ്റക്‌സില്‍ എത്തണമെന്ന് പറഞ്ഞ് 11.15 ആകുമ്പോള്‍ അവരുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിളിക്കും. എത്തിയില്ലെങ്കില്‍ ശരിയാവില്ല എന്ന് പറയും. ഒരു മണിക്കൂര്‍ ടൂവീലര്‍ ഓടിച്ച് അവിടെ എത്തുമ്പോള്‍ പഞ്ചായത്തിലെ അജണ്ടകള്‍ എന്തുകൊണ്ട് അറിയിച്ചില്ല, ചര്‍ച്ച ചെയ്തില്ലെന്ന് ചോദിക്കും. ഒരുപാട് വഴക്കുകള്‍ ഒക്കെ പറയും.

മാനസികമായി ഒരുപാട് പീഡിപ്പിക്കും. ഡിപ്രഷന്‍റെ വക്കിലെത്തി. ഇതില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ആ അവസ്ഥ ഉണ്ടാവാതിരിക്കാനായാണ് രാജി വച്ചത്. എന്‍റെ ജീവന് ഭീഷണിയുണ്ട്. എന്‍റെ കുടുംബത്തിന് എന്തെങ്കിലും പറ്റുമോയെന്ന് പേടിയുണ്ട്.

എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഇവര്‍ 15,000 രൂപ കൊടുക്കും. അതിന്‍റെ ബാക്കി വരെ ഞാന്‍ തിരിച്ചു കൊടുത്തിട്ടുണ്ട്. കോടീശ്വരനായ ഒരാളെ എതിര്‍ത്തു നില്‍ക്കാനും മാനനഷ്ടത്തിന് കേസ് കൊടുക്കാനും പറ്റാത്തതു കൊണ്ട് മാത്രമാണ് അതു കൊടുക്കാത്തത്.' - പൂജ ജോമോന്‍ പറഞ്ഞു.

Tags : Sabu Jacob Pooja Jomon Twenty 20 Assembly Election

Recent News

Corehub Up