തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ തെരഞ്ഞെടുപ്പിൽ മൂന്നു സ്ഥാനാർഥികൾ മത്സരിക്കുന്നു. 16-ാം കേരള നിയമസഭയിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ കൂടാതെ ബിജെപി സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്.
ഇന്നു നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിനുവേണ്ടി എ.സി. മൊയ്തീനും ബിജെപിക്കായി ബി.ബി. ഗോപകുമാറുമാണ് സ്ഥാനാർഥികൾ.
140 അംഗ കേരള നിയമസഭയിൽ യുഡിഎഫിന് ഇത്തവണ സ്വതന്ത്രർ ഉൾപ്പെടെ 102 അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണിക്ക് 35 പേരും ബിജെപിക്ക് മൂന്നു നിയമസഭാംഗങ്ങളുമുണ്ട്. ഇതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ സ്ഥാനത്തേക്ക് എത്തുമെന്നതിൽ തർക്കമില്ല. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നേതൃത്വത്തിലാണ് നിയമസഭയിൽ ഇന്നു രാവിലെ ഒൻപതു മുതൽ സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുക.
മൂന്നു പേരുടെയും പേര് പ്രിന്റ് ചെയ്ത രഹസ്യബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യേണ്ട പേരിനു മുന്നിൽ ഗുണനചിഹ്നം രേഖപ്പെടുത്തി മടക്കിയാണ് സ്പീക്കറുടെ ഇരുവശത്തുമായി ക്രമീകരിക്കുന്ന ബാലറ്റ് ബോക്സിൽ ഇടേണ്ടത്. തുടർന്ന് പ്രോടെം സ്പീക്കറുടെ നേതൃത്വത്തിൽ വോട്ടെണ്ണി സ്പീക്കറെ പ്രഖ്യാപിക്കും. പിന്നീട് ഇദ്ദേഹത്തെ സ്പീക്കറുടെ പോഡിയത്തിൽ അവരോധിച്ച ശേഷം കക്ഷി നേതാക്കളുടെ അനുമോദന പ്രസംഗവുമുണ്ടാകും.
Tags : Speaker Election Kerala speaker