പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ സംസ്ഥാന നേതൃത്വത്തിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം. പിണറായി വിജയനെ മാറ്റിനിർത്തണമെന്നും പ്രതിപക്ഷ നേതാവായി മറ്റൊരാളെ കണ്ടെത്തണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറി. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം തയാറായില്ല.
പിണറായി വിജയന് പ്രായപരിധി ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻ മാത്രമാണ്. തോറ്റശേഷം പ്രതിപക്ഷനേതാവ് ആക്കാനല്ലെന്നുമാണ് വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് അന്യമായിരുന്നു. പാർട്ടിക്കാർക്ക് ഒരു വിലയും ഇല്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തെരഞ്ഞെടുത്തതിനു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷനിരയെ നയിക്കാൻ എത്തുന്നത്.
Tags : criticism pinarayi vijayan m.v.govindan