ന്യൂഡൽഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിൽ പോളിറ്റ് ബ്യൂറോ യോഗത്തിൽ എതിർപ്പ്. പിബി യോഗത്തിൽ അഞ്ചിലധികം അംഗങ്ങൾ പിണറായിയുടെ നിയമനത്തെ എതിർത്തതായി റിപ്പോർട്ടുകളുണ്ട്.
പിണറായിയെ വീണ്ടും സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സംഘടനാപരമായി ശരിയല്ലെന്നും വിമർശനം ഉയർന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാമെന്ന് പിബി തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ തിരുത്തൽ വേണമെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം തള്ളിക്കൊണ്ടാണ് സംസ്ഥാന ഘടകം നിലപാട് എടുത്തത്. പത്തുവർഷത്തിനിടെ ആദ്യമായിട്ടാണ് പിണറായിക്കെതിരെ ഇത്ര എതിർപ്പ് പിബിയിൽ ഉയരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശങ്ങളും ഓൺലൈനായി ചേർന്ന പിബി യോഗം ചർച്ച ചെയ്തു.