കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ സ്ഫോടനത്തിൽ വിദ്യാർഥിയുടെ കൈപ്പത്തി തകർന്നു. കൊറ്റിയാംവെള്ളിയിൽ പതിനാറുകാരനായ യദു ദേവിനാണ് പരിക്കേറ്റത്. ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം നേതാവിന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് സ്ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുണ്ടായ വീട്ടിൽ നിന്നും അവശിഷ്ടങ്ങൾ നീക്കിയെന്നും പോലീസിൽ പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.
ക്ഷേത്രത്തിൽനിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പോലീസിന്‍റെ വിശദീകരണം. യുഡിഎഫിന്‍റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്നാണ് എൽഡിഎഫിന്‍റെ മറുപടി.