തിരുവനന്തപുരം: മുന്നണി മാറി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി ഇടതു മുന്നണിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളിൽ മലർത്തിയടിച്ച് മുൻ സിപിഎം നേതാക്കൾ. പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎയെ പരാജയപ്പെടുത്തി വി. കുഞ്ഞികൃഷ്ണനും തളിപ്പറന്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ മുട്ടുകുത്തിച്ച് ടി.കെ. ഗോവിന്ദനും താരങ്ങളായി മാറിയപ്പോൾ കമ്യൂണിസ്റ്റ് ഈറ്റില്ലമായ ആലപ്പുഴയിലെ അന്പലപ്പുഴയിൽ മുൻ മന്ത്രികൂടിയായ ജി. സുധാകരൻ കാൽ ലക്ഷത്തിലധികം വോട്ടിനാണ് സിറ്റിംഗ് എംഎൽഎയെ കീഴടക്കിയത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽനിന്നും രാജിവച്ച് കോണ്‍ഗ്രസിലെത്തി ഇത്തവണ കോണ്‍ഗ്രസിനായി തൃക്കരിപ്പുരിൽ പോരാട്ടത്തിനിറങ്ങി മിന്നും ജയം സ്വന്തമാക്കിയ സന്ദീപ് വാര്യരും തെരഞ്ഞെടുപ്പിലെ ഗ്ലാമർ വിജയിയായി മാറി. പരന്പരാഗത ഇടത് ഉരുക്കു കോട്ടകളിലാണ് ഇവരുടെ തകർപ്പൻ വിജയമെന്നതാണ് ഏറെ ശ്രദ്ധേയം.
അന്പലപ്പുഴയിൽ സിറ്റിംഗ് എംഎൽഎയായ എച്ച്. സലാമിനെ 25,963 വോട്ടിനാണ് ജി. സുധാകരൻ പരാജയപ്പെടുത്തിയത്. ആലപ്പുഴയിൽ പാർട്ടിക്കുളളിലെ വിഭാഗീയതയാണ് സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഇടയാക്കിയത്. 2021ൽ 11,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സലാം വിജയിച്ച മണ്ഡലത്തിലാണ് അതും മറികടന്ന് കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുധാകരൻ വിജയം നേടിയത്.
പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെ 7,487 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വി. കുഞ്ഞികൃഷ്ണൻ അട്ടിമറി വിജയനേട്ടത്തിന് അവകാശിയായത്. 2021ൽ 62.49 ശതമാനം വോട്ടു നേടിയാണ് സിപിഎം സ്ഥാനാർഥിയായിരുന്ന ടി.ഐ. മധുസൂദനൻ വിജയിച്ചത്. 29.29 ശതമാനം മാത്രം വോട്ടായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്.
സിപിഎമ്മിലെ രക്തസാക്ഷി ഫണ്ടു വിവാദത്തെ തുടർന്ന് പാർട്ടിയിൽനിന്നും രാജിവച്ച് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് കുഞ്ഞികൃഷ്ണൻ യുഡിഎഫ് കഴിഞ്ഞ തവണ നേടിയതിനേക്കാൾ 35 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ഇത്തവണ അട്ടിമറി വിജയം സ്വന്തമാക്കിയത്.
തളിപ്പറന്പിൽ ടി.കെ. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയാണ് അട്ടിമറി വിജയം നേടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ തവണ 52.14 ശതമാനം വോട്ടുമായി മികച്ച വിജയം നേടിയ മണ്ഡലത്തിൽ ഇക്കുറി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചതിനെ തുടർന്നാണ് ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത്.
തൃക്കരിപ്പുരിൽ സന്ദീപ് വാര്യർ സിപിഎമ്മിലെ ഡോ. പി.പി.പി. മുസ്തഫയെ 4431 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എ. രാജഗോപാലൻ 53.71 ശതമാനം വോട്ടു നേടി വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സന്ദീപ് വാര്യരുടെ അതിശക്തമായ മുന്നേറ്റം.
സിപിഎം വിട്ട് കോണ്‍ഗ്രസിൽ ചേർന്ന ഐഷാ പോറ്റി കൊട്ടാരക്കരയിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിനെ വിറപ്പിച്ചു. അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നടത്തിയ പോരാട്ടത്തിനൊടുവിൽ 1300 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലഗോപാലിനു വിജയിക്കാൻ കഴിഞ്ഞത്. ഇവിടെ ബിജെപിക്കായി മത്സരിച്ചത് 2021ലെ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന ആർ. രശ്മിയായിരുന്നു.
സിപിഐയിൽനിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന് മത്സരത്തിനിറങ്ങിയ സി.സി. മുകുന്ദന് നാട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. വൈക്കം മുൻ എംഎൽഎയും സിപിഐ നേതാവുമായിരുന്ന കെ. അജിത് സിപിഐയിൽനിന്നും രാജിവച്ച് ബിജെപിയിൽ എത്തി ഇത്തവണ വൈക്കത്ത് മത്സരത്തിനിറങ്ങിയെങ്കിലും മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ. മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന് ദേവികുളത്ത് മത്സരത്തിനിറങ്ങിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല.
സിപിഎം വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തി ഒറ്റപ്പാലത്ത് മത്സരത്തിനിറങ്ങിയ പി.കെ. ശശി തോൽവി രുചിച്ചു. സിപിഎമ്മിനെ വെല്ലുവിളിച്ച് എംഎൽഎ സ്ഥാനം ഉപേക്ഷിച്ച് ഇക്കുറി ബേപ്പൂരിൽനിന്നും ജനവിധി തേടിയ പി.വി. അൻവർ മുഹമ്മദ് റിയാസിനു മുന്നിൽ പരാജയം രുചിച്ചു.
സിപിഎം വിട്ട് കോണ്‍ഗ്രസിൽ ചേർന്ന് മലന്പുഴയിൽ മത്സരിച്ച എ. സുരേഷിനും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. ചിറയിൻകീഴിൽ എൻഡിഎ സ്ഥാനാർഥിയായി ഇത്തവണ രംഗത്തു വന്നത് കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ബി.എസ്. അനൂപാണ്.
രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേരുകയും സ്ഥാനാർഥിയാകുകയുമായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ രമ്യ നിയമസഭയിലേക്ക്.
കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി എത്തിയ മുൻ അടൂർ മുനിസിപ്പൽ ചെയർമാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരനു കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
ട്വിന്റി20 സ്ഥാനാർഥിയായായണ് ബാബു പോരാട്ടത്തിനിറങ്ങിയത്. സിപിഐയിൽനിന്നും രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്ന മീനാങ്കൽ കുമാർ നെടുമങ്ങാട് കൈപ്പത്തി ചിഹ്്നത്തിൽ മത്സരത്തിനിറങ്ങിയെങ്കിലും പരാജയം രുചിച്ചു. സിപിഎമ്മിൽനിന്നും രാജിവച്ച് അവസാന നിമിഷം ബിജെപി സ്ഥാനാർഥിയായി വർക്കലയിൽ പോരാട്ടത്തിനിറങ്ങിയ സ്മിത സുന്ദരേശനു മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Tags : miracles coup success Kerala Assembly election Kerala Niyama Sabha Election