മലപ്പുറം: യുഡിഎഫിലെ ഐക്യവും സർക്കാർ വിരുദ്ധ ജനവികാരവും തെരഞ്ഞെടുപ്പിൽ കാണുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് ഇത്രയും ശാന്തമായ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.
സംസ്ഥാനത്താകമാനം യുഡിഎഫ് വലിയ കെട്ടുറപ്പിലാണ്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ മിക്കയിടങ്ങളിലും സ്ഥാനാർഥി നിർണയം നേരത്തേ കഴിഞ്ഞു. ചെറിയ പ്രാദേശിക തർക്കങ്ങൾ മാത്രമാണ് ചിലയിടങ്ങളിൽ ഉണ്ടായത്. അവസാന നിമിഷം അതും പരിഹരിക്കും. സംഘടനാ വിരുദ്ധ നടപടികൾക്കെതിരേ ശക്തമായ നടപടി എടുക്കും. പാർട്ടി തീരുമാനത്തിനെതിരേ നിൽക്കുന്നവർ ആരായാലും നടപടിയുണ്ടാകമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെ ചിലയിടങ്ങളിൽ തഴഞ്ഞു എന്നൊക്കെയുള്ളത് വെറും മാധ്യമ സൃഷ്ടി മാത്രമാണ്. ഘടകകക്ഷികൾക്ക് അർഹമായ പരിഗണനയാണ് എന്നും കെപിസിസി നൽകിയിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പിലും അങ്ങനെതന്നെയായിരുന്നു.
വെൽഫെയർ പാർട്ടിയുടെ പിന്തുണ സംബന്ധിച്ച് പറയുന്ന സിപിഎം കഴിഞ്ഞ കാലങ്ങൾ മറക്കുകയാണ്. വെൽഫെയർ പാർട്ടിയെ എക്കാലത്തും പരസ്യമായി സഹായിച്ചത് സിപിഎം ആണ്. കോണ്ഗ്രസിന് അവരുമായി സഖ്യമില്ല. അവർ യുഡിഎഫിലെ ഘടക കക്ഷിയുമല്ല. നേരത്തെ വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തുകയും പരസ്യമായി തന്നെ പിന്തുണ സ്വീകരിക്കുകയും ചെയ്ത സിപിഎമ്മിന് ഇപ്പോൾ അവർ എങ്ങനെ എതിർക്കപ്പെടേണ്ടവരായി മാറിയതെന്നും എ.പി. അനിൽകുമാർ ചോദിച്ചു.
പി.വി. അൻവറിനെ മുന്നണിയിൽ എടുക്കുന്നത് മുന്നണിയും പാർട്ടിയുമാണ് തീരുമാനിക്കുകയെന്നും വ്യക്തിപരമായി അഭിപ്രായം പറയേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. നിസാർ സംസാരിച്ചു.
Tags : A.P. Anilkumar