കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളില്‍ നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുന്‍മന്ത്രി പി. രാജീവ്. എന്തുകൊണ്ട് പിണറായിയെ ഇഡി ജയിലില്‍ അടയ്ക്കുന്നില്ല എന്ന് രാഹുല്‍ ഗാന്ധി നിരന്തരം ചോദിക്കാറുണ്ട്. ഇത് രാഷ്ട്രീയ വേട്ടയാണെന്നും രാജീവ് എറണാകുളത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിൽ പറഞ്ഞു.
പിണറായി വിജയന്‍റെയും വീടുകളിലും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമായ മുഹമ്മദ് റിയാസിന്‍റെ വീട്ടിലും റെയ്ഡ് നടക്കുന്നതിന് പിന്നില്‍ ഒറ്റ ഉദ്ദേശ്യമേയുള്ളു. പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും കുറിച്ചും അവമതിപ്പ് ഉണ്ടാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്.
എന്തുകൊണ്ട് ഇഡി പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായിയെ ഇഡി ജയിലിലടയ്ക്കുന്നില്ല എന്ന് കേരളത്തില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധി നിരന്തരം ചോദിക്കും. ഈ ചോദ്യമാണ് രാഹുല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഉയര്‍ത്തിയത്. അദ്ദേഹത്തിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയും ഈ ചോദ്യം തന്നെയാണ് ഉന്നയിച്ചതെന്നും രാജീവ് കൂട്ടിച്ചേർത്തു.
സഖാവ് പിണറായിക്കെതിരെ ഒരു വിധത്തിലുള്ള കേസുമില്ല. ഒരു സമന്‍സും വാറണ്ടുമില്ല. ഈ കേസുമായി ഒരു ബന്ധവുമില്ല. ചൊവ്വാഴ്ച ഹൈക്കോടതി 2024ല്‍ കോടതിയുടെ മുന്നിലുള്ള ഒരു കേസ് തള്ളി. ആ കേസ് സിഎംആര്‍എല്‍ കമ്പനിക്കാര്‍ക്ക് ലഭിച്ച സമന്‍സിനെ കുറിച്ചാണ്.
എന്നാല്‍ ആ സമന്‍സ് ലഭിച്ച ആളുകളില്‍ പിണറായി വിജയന്‍ ഇല്ല. പിണറായി വിജയന്‍റെ മകള്‍ ഇല്ല, റിയാസ് ഇല്ല. ഇവരാരും സമന്‍സ് ലഭിച്ചവരല്ല. സമന്‍സ് ലഭിച്ച് കമ്പനിയെ സമീപിച്ചവര്‍ കമ്പനിയുടെ ആളുകളാണ്. ഇന്നും നാളെയും അവധി ആയതിനാല്‍ ഇഡി അതിവേഗതയില്‍ റെയ്ഡ് നടത്തുകയാണ്. ഇതിൽ കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അരവിന്ദ് കെജരിവാളിനെ ജയിലില്‍ അടച്ചില്ലേ. അരവിന്ദ് കെജരിവാളിനെ ജയിലില്‍ അടച്ച പരാതിയുടെ തുടക്കം കോണ്‍ഗ്രസ് നല്‍കിയ പരാതിയാണ്. ഗൂഢാലോചനയ്ക്ക് തെളിവുകളില്ലാത്ത കേസ് അവസാനിപ്പിച്ചു. അതുപോലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നടത്തുന്ന കാര്യങ്ങള്‍ കേരളം തിരിച്ചറിയും. കേസ് നിയമപരമായി നേരിടും. ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ ചിലവാകില്ല എന്നും പി. രാജീവ് പറഞ്ഞു.
Tags : P. Rajeev Pinarayi Vijayan ED Raid