കോഴിക്കോട്: ലോൺ ആപ്പിൽ നിന്നും ഭീഷണി നേരിട്ടിരുന്ന യുവാവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ ആണ് കാണാതായത്.
വിഷ്ണുവിന് ലോൺ ആപ്പുകാരിൽ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇതിന്റെ തെളിവുകളും കുടുംബം പോലീസിന് കൈമാറി. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.
10,000 രൂപയാണ് ലോൺ ആപ്പ് വഴി വിഷ്ണു വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം കാണിച്ച് ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെന്നും കുടുംബത്തിന്റെ പരാതിയിൽ ആരോപിക്കുന്നു.
യുവാവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കാസർഗോഡ് ആണ് വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷൻ.
Tags : kerala police missing case calicut loan app