കോഴിക്കോട്: വയറില്‍ കത്തിവച്ച് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ മൂന്ന് പേര് പിടിയില്‍. ഗൂഗിള്‍ പേ വഴി പണം അയപ്പിക്കുകയും കൈയിലുണ്ടായിരുന്ന പണം കവരുകയുമായിരുന്നു.
കോഴിക്കോട് അരക്കിണര്‍ സ്വദേശി ഷക്കീര്‍ നിവാസില്‍ മുഹമ്മദ് കൈഫ്(23), പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി മേലേകുഴിമ്പാട്ടില് വീട്ടില്‍ മുഹമ്മദ് അന്‍ഷിദ്(23), പെരുവയല്‍ കായലം സ്വദേശി അത്തിക്കാട്ടിന്‍മേല്‍ വീട്ടില്‍ ഫസല്‍(26) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് എസ്കെ ടെമ്പിള്‍ റോഡിന് സമീപത്തുവച്ച് ഇവര്‍ ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ക്രൂരമായി മര്‍ദിച്ച ശേഷം വയറില്‍ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ഫോണ്‍ പിടിച്ചു വാങ്ങി ഗൂഗിള്‍ പേ വഴി മറ്റൊരു അക്കൗണ്ടിലേക്ക് 27,000 രൂപ അയപ്പിക്കുകയും പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന 1500 രൂപ കവരുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : habitual offenders arrested threatening knife young man money extorting