തൊടുപുഴ: മൂന്നരപ്പതിറ്റാണ്ടിനുശേഷം അഞ്ചിൽ അഞ്ചു സീറ്റും നേടി ഇടുക്കി ജില്ലയിൽ യുഡിഎഫിന്റെ ഉജ്വല പ്രകടനം. യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് കോട്ടകളെല്ലാം തകർന്നടിഞ്ഞു.
തൊടുപുഴയിൽ കേരള കോണ്‍ഗ്രസിലെ അപു ജോണ്‍ ജോസഫും ഇടുക്കി, പീരുമേട്, ഉടുന്പൻചോല, ദേവികുളം മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളും വൻഭൂരിപക്ഷത്തിൽ വെന്നിക്കൊടി പാറിച്ചു. തൊടുപുഴയിൽ 44,291 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അപു ജില്ലയിൽ ഭൂരിപക്ഷത്തിലും ഒന്നാമതായി.
ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിനും മുൻ മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുന്പൻചോലയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജയചന്ദ്രനും ദേവികുളത്ത് സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ എ. രാജയും, പീരുമേട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും പരാജയം രുചിച്ച പ്രമുഖരാണ്. ഇടുക്കിമണ്ഡലത്തിൽ കേരള കോണ്‍ഗ്രസിന്റെ സീറ്റ് ഇത്തവണ കോണ്‍ഗ്രസിനു വിട്ടുനൽകാനുള്ള തീരുമാനം മുന്നണിക്ക് ഗുണകരമായി മാറിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 1991ലാണ് ഇതിനുമുന്‍പ് ജില്ലയിൽ യുഡിഎഫ് സന്പൂർണവിജയം നേടിയത്.
ജില്ലയിലെ ഭൂപ്രശ്നം, കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ നേര്യമംഗലം ഭാഗത്തെ നിർമാണ തടസം, വന്യമൃഗശല്യം, കാർഷിക മേഖലയോടുള്ള അവഗണന, ഭൂനികുതി-കെട്ടിടനികുതിവർധന, മയക്കുമരുന്നു ലോബിയുടെ വിളയാട്ടം തുടങ്ങിയ വിഷയങ്ങൾ യുഡിഎഫ് മുഖ്യപ്രചാരണായുധമാക്കിയ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്തപരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ജില്ലയെ ബാധിക്കുന്ന ഭൂപ്രശ്നങ്ങളിലടക്കം ശാശ്വത പരിഹാരമാവശ്യപ്പെട്ട് പലഘട്ടങ്ങളിലും ഉയർത്തിയ വിഷയങ്ങളിൽ സർക്കാർ മുഖംതിരിഞ്ഞുനിന്നതിലുള്ള ജനങ്ങളുടെ രോഷവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
കഴിഞ്ഞ പത്തുവർഷമായി പരിഹരിക്കപ്പെടാതിരുന്ന നിർമാണനിരോധനം, പട്ടയപ്രശ്നങ്ങൾ, വനവത്കരണം, കർഷകരോടുള്ള വനംവകുപ്പിന്റെ നിഷേധനിലപാടുകൾ തുടങ്ങിയവ പരിഹരിച്ചുവെന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് സർക്കാരിറക്കിയ ഉത്തരവ് ഇടുക്കിയിലെ ജനതയെ കബളിപ്പിക്കാനാണെന്നു മനസിലാക്കിയ ജനങ്ങൾ എൽഡിഎഫിന് കനത്തപ്രഹരമാണ് ബാലറ്റിലൂടെ നൽകിയത്.
അഞ്ചുമണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും പ്രതീക്ഷിച്ചതിലും വലിയ വിജയമാണുണ്ടായത്. പോസ്റ്റൽ ബാലറ്റുകളിൽ മൂന്നുമണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽനിന്നപ്പോൾ ഇവിഎമ്മിലെ ഓരോ റൗണ്ട് പിന്നിടുന്പോഴും യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ലീഡ് നേടി വിജയത്തിലേക്കു കുതിക്കുകയായിരുന്നു.
Tags : UDF Idukki captures Kerala Assembly election Kerala Niyamasabha Election