കൽപ്പറ്റ: വയനാട്ടിൽ വിദ്യാർത്ഥികളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരുന്നു. സുൽത്താൻ ബത്തേരി നഗരസഭയ്ക്കും സമീപത്തെ മൂന്ന് പഞ്ചായത്തുകൾക്കും കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചു. രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാൻ പ്രതിരോധ നടപടികൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയ്ക്കും, രോഗം റിപ്പോർട്ട് ചെയ്ത സമീപത്തെ മൂന്ന് പഞ്ചായത്തുകൾക്കും പരിധിയിൽ വരുന്ന സ്കൂളുകൾ, അംഗൻവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. സുൽത്താൻ ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്കൂളിലെ കിണറ്റിൽ നിന്നാണ് അണുബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
നൂറുകണക്കിന് ആളുകൾക്ക് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആശുപത്രികളിൽ ചികിത്സയിലുള്ളവർ സുഖം പ്രാപിച്ചുവരുന്നു. അണുബാധയുണ്ടായ പ്രദേശങ്ങളിൽ കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നതുൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പൊതുജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.
രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രിമാരും അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. അണുബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.
Tags : Shigella outbreak Bathery Latest News