വടക്കഞ്ചേരി: വൈദ്യുതിയോ ഇന്ധനമോ ഇല്ലാതെ മനുഷ്യന്റെ നിത്യജീവിതത്തിന് ഉപകാരപ്പെടുന്ന നിരവധി കണ്ടുപിടിത്തങ്ങളിലാണ് വള്ളിയോട് സെന്റ് മേരീസ് ഐടിഐയിലെ ട്രെയിനികൾ. ഇടയ്ക്കിടെ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തി ശാസ്ത്രലോകത്തേയും ഇവർ വിസ്മയിപ്പിക്കുകയാണ്. പഴയ വാഹനങ്ങളുടെ പാർട്സുകൾകൊണ്ടാണ് പരീക്ഷണങ്ങളെല്ലാം. അതിനാൽ നിർമാണചെലവും നന്നേ കുറവാണ്.
മോഡേൺ റാലി കാർ മുതൽ കഴിഞ്ഞ ദിവസം വികസിപ്പിച്ചെടുത്ത കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന മിക്സി വരെ ഐടിഐ ട്രേഡിലെ ട്രെയിനികൾ നിർമിച്ച് അമ്പരപ്പിക്കുകയാണ്. വാഹനറാലിക്കും വിഐപികളുടെ സഞ്ചാരത്തിനും ഉപയോഗിക്കാവുന്ന വിധമാണ് മെക്ക് 41 എന്ന് പേരിട്ട റാലി വാഹനം രൂപകല്പന ചെയ്തിട്ടുള്ളത്. ഇലക്ട്രിക് മോട്ടോറോ എൻജിനോ ഒന്നുമില്ലാതെതന്നെ പൂർണമായും പെഡലുകൾ ചവിട്ടി മുന്നോട്ടുപോകുന്ന ഹെർബി 46 എന്നു പേരിട്ട വാഹനം ഏറെ ശ്രദ്ധേയമായിരുന്നു.
നാലു വീലുകൾ, സ്റ്റിയറിംഗ്, ബ്രേക്ക് സിസ്റ്റം തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് വാഹനം പുറത്തിറക്കിയത്. ഒരേസമയം നാലുപേർക്ക് യാത്ര ചെയ്യാവുന്ന ഈ വാഹനം രണ്ടുപേർക്ക് ഒന്നിച്ച് പെഡൽ ചവിട്ടി കുതിക്കാം. കാലുകൊണ്ട് ചവിട്ടി നാളികേരം പൊളിക്കുന്ന യന്ത്രവും ട്രെയിനികൾ കണ്ടെത്തിയിട്ടുണ്ട്. പ്രായമായവർക്കും അനായാസം നാളികേരം പൊളിക്കാവുന്നവിധം ബെയറിംഗ് സംവിധാനത്തിലാണ് ഈ പൊതിയന്ത്രം നിർമിച്ചിട്ടുള്ളത്.
സ്പെയർ പാർട്സുകൾ കൊണ്ടുള്ള ക്രിസ്മസ് പുൽക്കൂട്, ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന കുപ്പികളുടെ അടപ്പുകൾ കൊണ്ട് ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കിയതും ശ്രദ്ധേയമായി. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുംവിധമുള്ള കോളജ് ഡയറക്ടർ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഐടിഐ പ്രിൻസിപ്പൽ ഫാ. അനു കളപ്പുരയ്ക്കൽ എന്നിവരുടെ ഇടപെടലുകളും അധ്യാപകരായ ദാമോദരൻ, ജോബിൻ ജോസ്, കെ.എം. സാജു, കൃഷ്ണദാസ് എന്നിവരുടെ മേൽനോട്ടവും ഇടയ്ക്കിടെയുള്ള കണ്ടുപിടിത്തങ്ങൾക്ക് കോളജ് വേദിയാവാൻ കാരണമാണ്.
സാന്റീഷ്, ഉണ്ണീസ്, ഷമീർ, സുജിത്ത്, അഭിഷേക്, സി. എ. അബിൻ, ടിനു രാജു, അഭിജിത്ത്, ബേസിൽ, ആദർശ്, ജിഷ്ണു, സുനിൽ, ഹരിജേഷ്, അമൽ, അൻസിൽ, ബിനിൽ, രഞ്ജിത്ത്, അതുൽ, ജിത്തു, ജീവൻ, ആൽബിൻ, സഞ്ജയ്, ധനുഷ്, ബിനോയ്, ജിബിൻ, ഗോകുൽ കൃഷ്, അനീഷ്, വിഷ്ണു തുടങ്ങി വിദ്യാർഥികളുടെ നീണ്ടനിര തന്നെയുണ്ട് കണ്ടുപിടിത്തങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കാൻ.