കിരണ്‍ ജോസി
റിലീസായി 24 ാം ദിവസം മുന്നൂറുകോടിയും കടന്ന് "ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്സോഫീസില്‍ പുതിയ ചരിത്രമെഴുതുകയാണ്. കോട്ടയം മുട്ടുചിറ സ്വദേശി കിരണ്‍ ജോസിയാണ് സംവിധായകന് ഗിരീഷ് എ.ഡിക്കൊപ്പം ചിത്രത്തിനു തിരക്കഥയൊരുക്കിയത്.
കെമിക്കല്‍ എന്‍ജിനിയറായിരുന്ന കിരണ്‍ പിന്നീടു ഷോര്‍ട്ട് ഫിലിംസിലൂടെയാണു സിനിമയിലെത്തിയത്. "പ്രേമലു'വിനുശേഷം ഗിരീഷും കിരണും ചേര്‍ന്നെഴുതിയ സിനിമയാണു ഭാവനാ സ്റ്റുഡിയോസ് നിര്‍മിച്ച നിവിന്‍-മമിത റോംകോം "ബെത്ലഹേം കുടുംബ യൂണിറ്റ്'. കിരണ്ജോസി സംസാരിക്കുന്നു...
സിനിമയിലേക്ക് എത്തിയത്..?

2016ൽ ഞാൻ ബിടെക് ഫൈനല്‍ ഇയര്‍ പഠിക്കുമ്പോള്‍, "യു ടേണ്‍' എന്ന ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അത് അമച്വര്‍ വര്‍ക്ക് ആയിരുന്നുവെങ്കിലും ആളുകളില്‍ നിന്ന് അഭിപ്രായമുണ്ടായത് ആത്മവിശ്വാസം പകര്‍ന്നു. പഠനശേഷം രണ്ടു മൂന്നു വര്‍ഷം പലയിടങ്ങളിലും ജോലി ചെയ്തു.
പിന്നീടു ജോലി ഉപേക്ഷിച്ച് സിനിമ ട്രൈ ചെയ്യാനിറങ്ങി. അക്കാലത്തു പ്രൊഫഷണൽ ക്വാളിറ്റിയില്‍ ചെയ്ത ദൂരെ എന്ന ഷോര്‍ട്ട് ഫിലിം കുറച്ചുകൂടി ശ്രദ്ധിക്കപ്പെട്ടു. ഈ ഷോര്‍ട്ട് ഫിലിംസൊക്കെ ഫിലിം മേക്കേഴ്സിന് അയച്ചു കൊടുക്കുമായിരുന്നു.
വിശുദ്ധ അംബ്രോസ്, മൂക്കുത്തി എന്നീ ഷോര്‍ട്ട് ഫിലിംസ് സംവിധാനം ചെയ്ത ഗിരീഷേട്ടനും അയച്ചു. ഷോര്‍ട്ട് ഫിലിം ഇഷ്ടമായെന്നു ഗിരീഷേട്ടന്റെ മറുപടിയെത്തി. അങ്ങനെ 2019ല്‍ ഞങ്ങള്‍ പരിചയപ്പെട്ടു. ആ സമയത്തു തണ്ണീര്‍മത്തന്‍ ഇറങ്ങിയിട്ടില്ല. കോവിഡ് കാലത്തു ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. എനിക്കു സൂപ്പര്‍ ശരണ്യയുടെ സ്ക്രിപ്റ്റ് വായിക്കാന്‍ അയച്ചുതന്നു.
ആ സിനിമയുടെ ഒരു ഷെഡ്യൂളില്‍ അസിസ്റ്റ് ചെയ്യാനും വിളിച്ചു. പ്രഫഷണലി ഒന്നിച്ചു സിനിമയെഴുതണം എന്ന ആലോചനയില്‍ തുടങ്ങിയ ഒരു സൗഹൃദമായിരുന്നില്ല ഞങ്ങളുടേത്. കാലക്രമേണ അത് ഒന്നിച്ചുള്ള എഴുത്തിലേക്ക് എത്തുകയായിരുന്നു. ഒട്ടും കാപട്യമില്ലാത്ത ഫിലിം മേക്കിംഗാണ് ഗിരീഷേട്ടന്റേത്. അത്തരം സിനിമകള്‍ എനിക്കിഷ്ടമാണ്. അങ്ങനെ കണക്റ്റ് ആയതാണു ഞങ്ങള്‍.
പ്രേമലുവില്‍ ഒന്നിച്ച് എഴുതാന്‍ അവസരമുണ്ടായത്..?

2022ല്‍ ഞാന്‍ "അനുരാഗ് എന്‍ജിനിയറിംഗ് വര്‍ക്സ്' എന്ന ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഗിരീഷേട്ടനാണ് അതു പ്രൊഡ്യൂസ് ചെയ്തത്. ഗിരീഷിന്റെ സുഹൃത്ത് വിനീത് ചാക്യാരാണ് അതില്‍ അഭിനയിച്ചത്. കണ്ണൂര്‍, പയ്യന്നൂരില്‍ അതിനു ലൊക്കേഷന്‍ കാണുന്നതിനിടെ സൂപ്പര്‍ ശരണ്യയ്ക്ക് സെക്കന്‍ഡ് പാര്‍ട്ട് എടുക്കാന്‍ ആലോചനയുണ്ടെന്നു ഗിരീഷേട്ടന് പറഞ്ഞു.
അതിലെ പെണ്‍കുട്ടികള്‍ ഹൈദരാബാദില്‍ എത്തുന്നു എന്ന രീതിയിലുള്ള ഒരു ആശയം. എന്റെ മനസില്‍ മറ്റൊരു കഥയുടെ ആശയം ഉണ്ടായിരുന്നു. കുറച്ച് ഇന്ട്രോവേര്ട്ട് ആയ രണ്ടു പയ്യന്മാര് തമിഴ്നാട്ടിലെ ഒരു എന്‍ജിനിയറിംഗ് കോളേജില്‍ പഠിക്കാന്‍ പോകുന്നു. ഈ രണ്ടു ഗ്യാങ്ങുകള്‍ കണ്ടുമുട്ടുന്നു. സംസാരിച്ചു വന്നപ്പോള്‍ അതിലൊരു സിനിമാസാധ്യത തോന്നി.
സൂപ്പര്‍ ശരണ്യ 2 എന്നതു മാറി ഐടിയില്‍ ജോലി ചെയ്യാന്‍ വരുന്ന പെണ്‍കുട്ടി എന്നായി. നായകന് ഗേറ്റ് കോച്ചിംഗിന് ഹൈദരാബാദിലെത്തുന്നു എന്നുമായി. എനിക്കു ഹെദരാബാദില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തതിന്റെ പരിചയമുണ്ടായിരുന്നു. അങ്ങനെ ഒരുമിച്ചു തിരക്കഥയെഴുതാം എന്ന തീരുമാനത്തിലെത്തി.
നിങ്ങളുടെ എഴുത്തിന്റെ രീതി എങ്ങനെയാണ്..?
ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്തശേഷമാണ് എഴുതുന്നത്. പ്രേമലുവിന്റെ ഫുള്‍ കഥയും ഞങ്ങള്‍ ഒന്നിച്ചിരുന്ന് എഴുതി ഉണ്ടാക്കിയതാണ്. ബെത് ലഹേമിലേക്കു വന്നപ്പോള്‍ ഗിരീഷേട്ടന്റെ കയ്യില്‍ കഥയുടെ കുറച്ച് സംഭവങ്ങളൊക്കെ ഉണ്ടായിരുന്നു. ഈ കഥയെക്കുറിച്ചു 2021 മുതല്‍ ഗിരീഷേട്ടന് എന്നോടു പറയുമായിരുന്നു.
എംപി3 പാട്ടുകള്‍ കണ്‍വെര്‍ട്ട് ചെയ്ത് നെറ്റില്‍ അപ് ലോഡ് ചെയ്യുന്ന ആളാണു നായകന് എന്നതുള്‍പ്പെടെ. ഗ്ലിക്സണ്‍ ഒഴികെ ബാക്കി എല്ലാ കഥാപാത്രങ്ങളും അന്നേയുണ്ടായിരുന്നു.
"അടുത്തതു ബെത്ലഹേം ആണ് ചെയ്യാന്‍ പോകുന്നത്, ഒരുമിച്ച് എഴുതാന്‍ താത്പര്യമുണ്ടോ' എന്ന് കഴിഞ്ഞ വര്‍ഷം ഗിരീഷേട്ടന് എന്നോടു ചോദിച്ചു. ഇന്റര്‍വെല്‍ പോയിന്റ് ഇവിടെയാണ്, ക്ലൈമാക്സ് എങ്ങനെയാണ്, ജസ്റ്റിനും ആഷ് ലിയും ഒന്നിക്കണോ പിരിയണോ, എങ്ങനെയായിരിക്കും ആഷ്ലിക്ക് ഇഷ്ടം തോന്നുക, ജസ്റ്റിന് ഇഷ്ടം തോന്നുന്നത് എപ്പോഴായിരിക്കും, ഇഷ്ടം ആയതിനുശേഷം എന്തൊക്കെയാണു സംഭവിക്കേണ്ടത്...അത്തരം കാര്യങ്ങളുടെയൊക്കെ ഐഡിയ മുമ്പേ ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ ഒരുമിച്ചിരുന്നപ്പോഴാണ് ഇതിനു തിരക്കഥയുടെ കൃത്യമായ രൂപഘടനയുണ്ടായത്.
പ്രേമലു 2 ഉപേക്ഷിച്ചതിനു പിന്നില്‍..?
പ്രേമലു കഴിഞ്ഞ് ഗിരീഷേട്ടന് ആദ്യം പ്ലാന്‍ ചെയ്തിരുന്നത് ബെത്ലഹേം തന്നെയായിരുന്നു. അതിനിടെ പ്രേമലു 2 ന്റെ ആശയം കിട്ടി. ഞങ്ങൾ ഒന്നിച്ചിരുന്ന് സ്ക്രിപ്റ്റെഴുകി.
സ്ക്രിപ്റ്റ് പൂർത്തിയശേഷം പ്രീ പ്രൊഡക്ഷൻ തുടങ്ങി. പിന്നീടു ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലു 2 ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ പഴയ പ്ലാന്‍ അനുസരിച്ചു ബെത്ലഹേമിലെത്തി.
പ്രേമലുവിന്റെ ചുവടുപിടിച്ചായിരുന്നോ ബെത്ലഹേമിന്റെ എഴുത്ത്..?
.jpg1789463614.jpg)
പ്രേമലുവിന്റെ ഹാങ്ഓവര്‍ ഒന്നുമില്ലാതെ എഴുതിയ സ്ക്രിപ്റ്റാണിത്. പുതിയ കഥ, പുതിയ ലോകം. പ്രേമലുവിലെ കഥാപാത്രങ്ങള്‍ പോലെയല്ല ഇതിലേത്. ഇതിന്റെ കഥാപരമായ അന്തരീക്ഷം തന്നെ വേറെയാണ്.
ഈ കഥയോടും കഥാപാത്രങ്ങളോടും നീതിപുലര്ത്താനാണു ശ്രദ്ധിച്ചത്. ഞാന്‍ എഴുതാനിരുന്ന സമയത്ത് നിവിനും മമിതയും തന്നെയായിരുന്നു ഇതിലെ ജസ്റ്റിനും ആഷ്ലിയും.
നിവിനു വേണ്ടി എന്ന രീതിയിലാണോ എഴുതിയത്..?
.jpg1789463614.jpg)
ഒരു ആക്ടറെ മനസില്‍ കണ്ടിട്ട് അവര്‍ പറയുന്ന പോലെ എന്ന രീതിയിലൊന്നും ചിന്തിച്ചിട്ടില്ല. ആ കഥാപാത്രം എന്താണെന്നു മനസിലാക്കിയ ശേഷം ഡയലോഗ് എഴുതുകയായിരുന്നു.
പ്രേമലുവിലും അങ്ങനെ തന്നെയാണ് എഴുതിയത്. ഞങ്ങള്‍ കൂടുതലും കഥാപാത്രങ്ങള്‍ക്കു വേണ്ടിയാണ് എഴുതാന്‍ ശ്രമിക്കുന്നത്.
സിഗ്മ, ഓര്‍ബിറ്റ് എന്നിങ്ങനെയുള്ള ജെന്‍ സി വാക്കുകള്‍ ബോധപൂര്‍വം കൊണ്ടുവന്നതാണോ..?
ഈ സോഷ്യല്‍ മീഡിയ കാലത്ത് ഈ വാക്കുകള്‍ ഏവര്‍ക്കും പരിചിതമാണ്. ഇതിലെ കഥാപാത്രങ്ങള്‍ അത്തരം ജെന്‍ സിവാക്കുകള് സ്വാഭാവികമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഉപയോഗിക്കാം എന്നു തീരുമാനിച്ചു. അല്ലാതെ ജെന്‍ സിക്കും വേണ്ടി കുറച്ച് എഴുതിയേക്കാം എന്ന രീതിയില്‍ ഇട്ടതല്ല.
300 കോടിയും പിന്നിട്ട വിജയം. ഇതു പ്രതീക്ഷിച്ചിരുന്നോ..?

നല്ല സിനിമ ചെയ്യുക, വിജയിക്കുന്ന സിനിമ ചെയ്യുക എന്നതാണ് ആഗ്രഹം. പക്ഷേ, ഒരു സിനിമയുടെയും ബോക്സ് ഓഫീസ് നമ്പര്‍ നമുക്ക് പ്രവചിക്കാനാവില്ലല്ലോ.
വ്യക്തിപരമായി ഞാന്‍ വിചാരിച്ചതിലും വളരെ മേലെയാണ് ജനങ്ങളുടെ പ്രതികരണം. വലിയ സന്തോഷം. സിനിമ വളരെ ജനകീയമായി. പ്രേമലു കണ്ടതിലും കൂടുതല്‍ പേര് ഫാമിലിയായി പടം കാണുന്നു. പലരും പലതവണ കാണുന്നു. ഏതു വീട്ടില്‍ ചെന്നാലും ഈ സിനിമ കണ്ട ആരെങ്കിലുമൊക്കെയുണ്ടാവും. എല്ലാവര്ക്കും സിനിമയെക്കുറിച്ചു പറയാന്‍ നല്ല കാര്യങ്ങള്‍ മാത്രം.
എഴുത്തില്‍ വെല്ലുവിളിയായി തോന്നിയത്..?
വെല്ലുവിളിയൊന്നുമുണ്ടായിരുന്നില്ല. നേരത്തേതന്നെ ഗിരീഷേട്ടന്റെ കയ്യിലുള്ള കഥയാണ്. അതിനോട് നീതിപുലര്‍ത്തുക, അതില്‍ നിന്ന് വിട്ടുപോകാതെ, രസങ്ങള്‍ ചോരാതെ, ആള്‍ക്കാരെ ബോറടിപ്പിക്കാതെ എന്റര്‍ടെയിനിംഗ് സിനിമയൊരുക്കാനാണു ശ്രദ്ധിച്ചത്.
പ്രായവ്യത്യാസമുള്ളവരുടെ പ്രണയം വര്‍ക്കൗട്ട് ആകുമോ എന്നതില്‍ സന്ദേഹമുണ്ടായിരുന്നോ..?
.jpg1789463614.jpg)
അത്തരത്തിലുള്ള ആരുടെയെങ്കിലും ജീവിതം കണ്ട് എഴുതിയതല്ല. കഥാപാത്രങ്ങളെ ഒരിക്കല്‍ മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ എഴുത്ത് എളുപ്പമാണ്. ആശയക്കുഴപ്പം ഉണ്ടാവില്ല.
പ്രായവ്യത്യാസമുള്ളവരുടെ പ്രണയമാണ് നമ്മള് എഴുതുന്നത് എന്നുള്ള തോന്നല്‍ പിന്നീടുണ്ടാവില്ല. ആ കഥാപാത്രങ്ങളോടു സത്യസന്ധത പുലര്‍ത്തി സംഭാഷണമെഴുതാനാണു ശ്രദ്ധിച്ചത്.
ബിന്ദു പണിക്കരുടെ കുഞ്ഞാന്റി, ജോയലിന്റെ പ്രണയം, മൊറേലി സിസ്റ്റേഴ്സ്...എന്നിങ്ങനെ സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങള്‍ക്കും സ്വതന്ത്രമായ ട്രാക്ക് ഇട്ടുകൊടുത്തിരിക്കുന്നു..?
ഗിരീഷേട്ടന് ഈ സിനിമയുടെ ആശയം പറഞ്ഞപ്പോള്‍ തന്നെ മൊറേലി സിസ്റ്റേഴ്സും ജോയലിന്റെ കഥാപാത്രവും ഗേള്‍ഫ്രണ്ടും പ്രണയവുമൊക്കെ ഉണ്ടായിരുന്നു. എഴുത്ത് തുടങ്ങിയപ്പോഴാണ് ഇവരെ എങ്ങനെയൊക്കെ ഏതൊക്കെ ഏരിയകളില്‍ കണക്ട് ചെയ്യാമെന്നും ജോയലിന്റെ പ്രണയം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കഥയില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും തീരുമാനിച്ചത്.
ജസ്റ്റിന്റെയും ആഷ്ലിയുടെയും അച്ഛന് വേഷത്തിലെത്തിവരുടെ കാസ്റ്റിംഗ്..?
ഞാന്‍ എഴുത്തില്‍ മാത്രമാണ് കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്. കാസ്റ്റിംഗ് തീരുമാനങ്ങളൊക്കെ ഗിരീഷേട്ടന്റെയും ഡയറക്ഷന്‍ ടീമിന്റെയുമാണ്. ജയശങ്കറാണ് മമിതയുടെ അച്ഛനായി അഭിനയിച്ചത്. നിവിന്റെ അച്ഛനായി വെട്ടുകിളി പ്രകാശും.
യൂ ട്യൂബില്‍ റിലീസ് ചെയ്ത ജോയലിന്റെ ഷോര്‍ട്ട്ഫിലിം സോള്‍മേറ്റ്സ് - ഒരു സാത്തുക്കുടി പ്രണയം ഇതിനൊപ്പം ഷൂട്ട് ചെയ്തതാണോ..?
ആ ഷോര്‍ട്ട് ഫിലിം ചിത്രീകരിക്കാം എന്ന തീരുമാനം സിനിമയുടെ ഷൂട്ടിനിടയില്ത്തന്നെ ഉണ്ടായി. അതിലെ സിനിമയ്ക്കുള്ളിലെ സീനുകള്‍ ബെത്ലഹേം സെറ്റില്‍ തന്നെ ഷൂട്ട് ചെയ്തു. കഫേയിലെ സീനുകള്‍, നിവിന്‍ പോളി വരുന്ന സീനുകള്‍ എന്നിവയൊക്കെ. ഷോര്‍ട്ട്ഫിലിമിലെ അഭിനേതാക്കള്‍ മാത്രമുള്ള, സിനിമയുടെ പുറത്തുള്ള സീനുകള്‍ പിന്നീടു ഷൂട്ട് ചെയ്തതാണ്.
ഗിരീഷുമായി തുടര്‍ന്നും ഒന്നിച്ചു സിനിമകളുണ്ടാകുമോ..?

ഞങ്ങള്‍ അടുത്ത സിനിമയുടെ ആലോചനയിലാണ്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. തുടക്കമായിട്ടേയുള്ളൂ. അതു ഗിരീഷേട്ടന് സംവിധാനം ചെയ്യും. ഒരുമിച്ചാണ് എഴുതുന്നത്.
ഫീല്‍ ഗുഡിനപ്പുറം മറ്റു ജോണറിലുള്ള സിനിമകള്‍ എഴുതുമോ..?
ഇന്ന ജോണര്‍ മാത്രമേ ചെയ്യുകയുള്ളൂ എന്നൊന്നുമില്ല. ഇപ്പോള്‍ ഒരു കോമഡി പടം ചെയ്തു, ഇനി ഒരു ആക്ഷന്‍ പടം ചെയ്തേക്കാം എന്ന രീതിയില്‍ ബോധപൂര്‍വം മറ്റൊരു ജോണറിലേക്കു മാറില്ല. രസകരമായ ആശയം കിട്ടുകയാണെങ്കില്‍ മറ്റു ജോണറുകളും ചെയ്യും.
സംവിധാനം എപ്പോള്‍..?
ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമ അടുത്ത വര്‍ഷമാദ്യം ഉണ്ടാവും. ഭാവന സ്റ്റുഡിയോസാണ് അതും നിര്‍മിക്കുന്നത്. മമ്മൂക്കയുടെ നിതീഷ്സഹദേവ് പടം എഴുതുന്ന അനുരാജ് ഒ.ബിയും ഞാനും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്.
Tags : interview bathlahem kudumba unit kiran jossi nivin pauly gireesh ad