നിവിനും ഗിരീഷും
ഓണക്കാലം ചാര്‍ജാക്കാന്‍ ഗിരീഷ് എ.ഡി. ഒരുക്കിയ നിവിന്‍-മമിത റൊമാന്റിക് കോമഡി, "ബെത്ലഹേം കുടുംബയൂണിറ്റ്' തിയറ്ററുകളില്‍. തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയും പ്രേമലുവുമൊക്കെ സംവിധാനംചെയ്ത ഗിരീഷ് എ.ഡിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച ചിത്രത്തില്‍ സംഗീത് പ്രതാപും പ്രധാന വേഷത്തില്‍. സംവിധായകനും കിരൺ ജോസിയുമാണു തിരക്കഥയൊരുക്കിയത്.
" ഇതില്‍ ഹ്യൂമറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ ചെയ്ത സിനിമകളില്‍ കുറച്ചുകൂടി ഇമോഷണല്‍ കണ്ടന്റ് ഇതിലാണുള്ളത്'- ഗിരീഷ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
ബെത്ലഹേമിലേക്ക് എത്തിയത്..?
ആദ്യ പടത്തിന്റെ സമയത്തൊക്കെ ഈ കഥയുടെ ബേസിക് ത്രെഡ് മനസിലുണ്ടായിരുന്നു. തണ്ണീര്‍മത്തന്‍ അന്നു ചെയ്യാന്‍ പറ്റിയില്ലായിരുന്നെങ്കില്‍ ഇതു ചെയ്യാം എന്ന പ്ലാനിലായിരുന്നു. അന്ന് ആ കഥാപാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ഏഴു വര്‍ഷം കൊണ്ടാണ് കഥ ഇത്രത്തോളമെത്തിയത്.
.jpg1789442458.jpg)
ജസ്റ്റിനും ആഷ്ലിയും തമ്മിലുള്ള ലവ് സ്റ്റോറിയാണു സിനിമ. അവര്‍ തമ്മില്‍ 13-14 വയസിന്റെ വ്യത്യാസമുണ്ട് എന്നതാണ് ഇതിലെ പ്രത്യേകത. അവര്‍ പ്രണയത്തിലേക്ക് എത്തുന്നതും അതിലൂടെ മുന്നോട്ടുപോകുന്നതുമായ കാര്യങ്ങള്‍ തമാശയും ഇമോഷനുമൊക്കെ ചേര്‍ത്തു പറയുകയാണ്.
അങ്കമാലിയാണു കഥാപശ്ചാത്തലം. അവിടെയാണു ജസ്റ്റിനും കുടുംബവും കസിന്‍സുമായി താമസിക്കുന്നത്. കാറ്ററിംഗ് സര്‍വീസ് നടത്തുകയാണു ജസ്റ്റിന്. അവിടേയ്ക്ക് കോട്ടയം, മുണ്ടക്കയത്തുനിന്ന് എത്തിയതാണ് ആഷ്ലിയും കുടുംബവും. രണ്ടു കുടുംബങ്ങളുടെ കഥകൂടിയാണിത്.
കഥയുടെ സ്പാര്‍ക്ക് ഉണ്ടായത്..?
എന്റെ വീട് ചാലക്കുടിക്കടുത്ത് വെറ്റിലപ്പാറയിലാണ്. കോട്ടയം ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം കര്‍ഷകരൊക്കെ വന്നു താമസിക്കുന്ന സ്ഥലമാണ്. നാട്ടിലെ സ്ഥലവും വീടുമൊക്കെ വിറ്റ്, ഇവിടെ സ്ഥലം വാങ്ങി ഇവിടത്തുകാരായി മാറുന്ന ആളുകളെ ഞാനെന്റെ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. അതുമായി ഈ കഥയ്ക്കു നേരിട്ടു ബന്ധമൊന്നുമില്ല. ആ ഒരു പശ്ചാത്തലമൊക്കെ എടുത്തുവെന്നുമാത്രം.
ക്രിസ്മസ് കാലത്താണല്ലോ ഇത്തരം പേരിൽ സിനിമ വരാറുള്ളത്?
അങ്ങനെയൊന്നുമില്ല. ക്രിസ്മസിനായാലും ഓണത്തിനായാലും ഇറക്കാന്‍ പറ്റും. ഇടവകപ്പള്ളിയുടെ കീഴിലുള്ള അടുത്തടുത്ത വീടുകള്‍ ഒരു യൂണിറ്റ് ആയിട്ട് തിരിക്കാറുണ്ട്. അതില്‍ ജസ്റ്റിന്റെയും ആഷ്ലിയുടെയും കുടുംബങ്ങള്‍ ഉള്‍പ്പെട്ട കുടുംബ യൂണിറ്റാണു ബെത്ലഹേം.
നിവിന്‍-മമിത കോംബിനേഷന്‍..?
.jpg1789442458.jpg)
ഈ കഥാപാത്രങ്ങളൊക്കെ ആലോചിക്കുമ്പോള്‍ ആദ്യമേ മനസിലുണ്ടായിരുന്നത് ഇവരാണ്. സൂപ്പര്‍ ശരണ്യയുടെ സമയത്തു തന്നെ ഞാന്‍ ഇതേക്കുറിച്ചു മമിതയോടു പറഞ്ഞിട്ടുണ്ട്. നിവിനുമായി അന്നു പരിചയമുണ്ടായിരുന്നില്ല. ഈ പടം ചെയ്യാന്‍ തീരുമാനിച്ചതിനുശേഷം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തോടു പറഞ്ഞത്. ഓപ്പോസിറ്റ് നില്ക്കുന്ന ആരുമായും നല്ല കെമിസ്ട്രി ഉണ്ടാക്കാന്‍ പറ്റുന്നവരാണ് ഇരുവരും.
പ്രേമം, പ്രേമലു ഫ്ളേവര്‍ കലര്‍ത്തിയിട്ടുണ്ടോ..?
പ്രേമലുവിന്റെ ഉണ്ടാവാം. പ്രേമത്തിന്റെ കണക്ഷനൊന്നുമില്ല. പ്രേമം വേറൊരു ടൈപ്പിലും ടോണിലുമുള്ള പടമാണല്ലോ. ഇതില്‍ നിവിന്‍ ഉള്ളതുകൊണ്ട് ഫീല്‍ ചെയ്യുന്നതായിരിക്കും. തേവര കോളജിലാണ് ഇതിലെ കോളജ് സീനുകളെടുത്തത്. പ്രേമലുവിലെ ശ്യാമും ഇതിലുണ്ട്.
നിവിനുമായി കംഫര്‍ട്ട് സോണ്‍ രൂപപ്പെട്ടത്..?

കഥ ഇഷ്ടമായപ്പോള്‍ മുതല്‍ അദ്ദേഹം ഈസിനിമയിലേക്ക് എത്തി. സെറ്റില്‍ നമ്മള് എന്താണോ പറയുന്നത് അദ്ദേഹം അതു ചെയ്യുന്നു. ചിലപ്പോള്‍ ഇങ്ങനെയൊന്ന് ആലോചിക്കണോ എന്നൊക്കെ ചോദിക്കും. ആവശ്യമില്ലാതെ വേറെ ഒരു കാര്യത്തിലും അദ്ദേഹം ഇടപെടില്ല. ഞാനങ്ങോട്ടു വരും, നിങ്ങള്‍ ഷൂട്ട് ചെയ്തോ എന്ന രീതിയിലാണ് ഈ സിനിമയില്‍ അദ്ദേഹം നമ്മളുമായി സഹകരിച്ചത്. ഏറെ ഫ്ളെക്സിബിള്‍ ആയിരുന്നു.
സൂപ്പര്‍ ശരണ്യ ചെയ്യുമ്പോള്‍ മമിത സൂപ്പര്‍ താരമാകുമെന്നു പ്രതീക്ഷിച്ചിരുന്നോ..?
.jpg1789442458.jpg)
ആദ്യം മുതല്‍ തന്നെ എനിക്കു വളരെ കംഫര്‍ട്ട് ആണ് മമിത. ഏറെ പോസിറ്റീവും സ്മാര്‍ട്ടും ചാമിങ്ങുമാണു മമിതയുടെ രീതികളും പെര്‍ഫോമന്‍സുമൊക്കെ. വലിയൊരു നടിയായി മാറുമെന്ന് അന്നേ തോന്നിയിട്ടുണ്ട്. സംഗീതവുമായി ബന്ധമുള്ള, അത്യാവശ്യം ഒതുങ്ങി ജീവിക്കുന്ന, ലോവര്‍ മിഡില്‍ ക്ലാസ്സ് ഫാമിലിയിലെ പെണ്‍കുട്ടിയാണ് ഇതിലെ കഥാപാത്രം ആഷ്ലി.
സിനിമയ്ക്കുള്ളിലെ സിനിമയാണോ..?
നിവിന്റെ അനിയന് വേഷം ചെയ്യുന്നതു സംഗീത് പ്രതാപാണ്. ആളൊരു ഷോര്‍ട് ഫിലിം ഡയറക്ടറാണ്. അവനു സിനിമയായിട്ടൊന്നും ബന്ധമൊന്നുമില്ല. അവന്റെ ഷോര്‍ട് ഫിലിംസ് പ്രൊഡ്യൂസ് ചെയ്യുന്നത് ജസ്റ്റിനാണ്.
‘ബാലനി’ൽ പോലീസ് വേഷം. ആക്ടിംഗിലും താത്പര്യമാണോ..?
ആക്ടിംഗിനെക്കുറിച്ചു ചിന്തിച്ചിട്ടുകൂടിയില്ല. എനിക്കു സംവിധാനമാണു താത്പര്യം. ഇതില്‍ യാദൃച്ഛികമായി വന്നതാണ്. ഗണപതി കാസ്റ്റ് ചെയ്തു, അങ്ങനെ പോയി. മുന്‍പ് ആന്റണി വര്‍ഗീസ് നായകനായ 'പൂവന്' എന്ന പടത്തിലും അഭിനയിച്ചിട്ടുണ്ട്.
പ്രേമലു 2 ആലോചനയിലുണ്ടോ..?
ആ സിനിമ ഉപേക്ഷിച്ചതാണ്. അടുത്ത സിനിമയുടെ ചര്‍ച്ചകളിലാണ്.
Tags : gireesh ad interview cinema bku nivin pauly mamitha baiju