സുധീർ ചിത്രാഞ്ജലി
പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി (70) അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30-ന് തൈക്കാട് ശാന്തികവാടത്തിൽ.
അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം പ്രോസസിംഗിൽ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം മെരിലാൻഡ് സ്റ്റുഡിയോയിൽ ഫിലിം പ്രോസസിംഗ് ജോലിയിൽ പ്രവേശിച്ചു. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയ ചിത്രലേഖ സ്റ്റുഡിയോയിലും ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിച്ചതു മുതൽ ചിത്രാഞ്ജലിയിൽ ലാബ് ടെക്നീഷ്യൻ, ലാബ് ചീഫ്, കളർ കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ ആരംഭിച്ച് ഡിജിറ്റൽ ടെക്നോളജിയുടെ വരവോടെ ചിത്രാഞ്ലി സ്റ്റുഡിയോ ഫിലിം ലാബ് പ്രവർത്തനം അവസാനിപ്പിക്കുതുവരെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഇത് വരെ 500-ൽ അധികം ചിത്രങ്ങളിൽ പ്രോസസിംഗിൽ പ്രവർത്തിച്ചു. 2014-ൽ ഫിലിം ഓഫീസറായി സർവീസിൽ നിന്നും വിരമിച്ചു.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച മോഹിനിയാട്ടം എന്ന ഡോക്യൂമെന്ററിയിലൂടെ ദേശീയ അവാർഡും, ഡാനി, ഒരിടം, സൂഫി പറഞ്ഞ കഥ, ബയോസ്കോപ്പ് എന്നീ ചിത്രങ്ങളിലൂടെ മികച്ച ലാബിനുള്ള സംസ്ഥാന അവാർഡും ചിത്രാഞ്ജലിക്കു വേണ്ടി നേടി എടുത്തു.
ഭാര്യ: സജിത, മകൾ: ശ്രുതി സുധീർ, മരുമകൻ: രജി പ്രസാദ് (ഛായാഗ്രാഹകൻ), ചെറുമകൻ: പ്രയാഗ് രജി.
Tags : Sudheer Chithranjali Film Technician Malayalam Malayalam Cinema