അല്ലു അരവിന്ദ്, യഷ്, രാം ഗോപാൽ വർമ
‘കെജിഎഫി’ന് മുൻപ് യഷ് ആരായിരുന്നു എന്ന തെലുങ്ക് നിർമാതാവ് അല്ലു അരവിന്ദിന്റെ പഴയ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ.
അല്ലു അരവിന്ദിന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് അനാവശ്യ വിവാദമുണ്ടാക്കുന്നത് തികച്ചും തമാശയാണെന്ന് രാംഗോപാൽ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
‘‘കെജിഎഫിന് മുൻപ് യഷിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നു എന്ന അല്ലു അരവിന്ദിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം തികച്ചും ചിരിച്ചു തള്ളേണ്ട ഒന്നാണ്.
പ്രശസ്തരല്ലാത്ത അഭിനേതാക്കളെ വച്ച് വലിയ സിനിമകൾ നിർമിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘ബാഹുബലി’ക്ക് മുൻപ് ഹിന്ദി പ്രേക്ഷകർക്ക് പ്രഭാസിനെ അറിയില്ലായിരുന്നു ‘കാന്താര’യ്ക്ക് മുൻപ് ഋഷബ് ഷെട്ടിയെ അറിയില്ലായിരുന്നു.
‘ദ് ഗോഡ്ഫാദറി’ന് മുൻപ് എനിക്ക് മർലൺ ബ്രാണ്ടോയെ അറിയില്ലായിരുന്നു. അതിനു മുൻപ് 'എ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ', 'ഓൺ ദി വാട്ടർഫ്രണ്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം സ്റ്റാറായിരുന്നിരിക്കാം, ആ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
കാരണം, ആ സിനിമകളാണ് അവരെ വലിയ താരങ്ങളാക്കിയത്; അല്ലാതെ താരങ്ങളായതുകൊണ്ടല്ല ആ സിനിമകൾ വലിയ വിജയം നേടിയത്. ഹോളിവുഡ് എപ്പോഴും പണം മുടക്കുന്നത് ആശയങ്ങളിലാണ്, താരങ്ങളിലല്ല.
ക്രിസ്റ്റഫർ നോളനെപ്പോലുള്ള സംവിധായകർ താരമൂല്യം നോക്കിയല്ല, അഭിനേതാക്കളുടെ അഭിനയ മികവ് മാത്രം നോക്കിയാണ് ആളെ തിരഞ്ഞെടുക്കുന്നത്. അത് 'ഓപ്പൺഹൈമർ' ആയാലും 'ഒഡീസി' ആയാലും അതിൽ ആര് അഭിനയിച്ചാലും ഒരുപോലെ വിജയിക്കും.
അല്ലു അരവിന്ദിന്റെ വിഷയത്തിലേക്ക് വന്നാൽ, പൊതുവായതും നല്ല ഉദ്ദേശത്തോടെയുള്ളതുമായ ഒരു ആശയത്തെ ഇത്രയധികം വ്യക്തിപരമായി എടുക്കുന്നത് വലിയ ഈഗോയുള്ള ആളുകൾ മാത്രമാണ്. ഇത്തരം പ്രതികരണങ്ങൾ തന്നെയാണ് ഇങ്ങനെയുള്ള സിനിമകൾ നിർമിക്കപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കുന്നത്." രാം ഗോപാൽ വർമ്മ പറഞ്ഞു.
2023-ൽ, പ്രശസ്ത നിർമാതാവും അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദ്, കെജിഎഫിന്റെ വിജയത്തിന് ശേഷമാണ് യഷിന് ജനപ്രീതി ലഭിച്ചതെന്നും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചും നടത്തിയ ഒരു പരാമർശം വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘കെജിഎഫ്’ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് യഷ് ആരായിരുന്നു? എന്തുകൊണ്ടാണ് ആ സിനിമ ഇത്ര വലിയ തരംഗമായത്? ആ സിനിമയുടെ നിർമാണ മികവും ദൃശ്യ സമ്പന്നതയുമാണ് അതിനെ വിജയത്തിലെത്തിച്ചത്. ഇത് ഒരു ഉദാഹരണം മാത്രമാണ്. സിനിമയിലെ നായകൻ ആരായാലും, സിനിമയുടെ മേക്കിംഗ് തന്നെയാണ് കാണികളെ ആകർഷിക്കുന്നത്.
കെജിഎഫിന്റെ വമ്പൻ മേക്കിംഗ് ആണ് യഷിന് പാൻ-ഇന്ത്യൻ തലത്തിൽ വൻ പ്രചാരം നൽകിയതെന്നും അതിനു മുൻപ് അദ്ദേഹത്തെ വലിയൊരു വിഭാഗത്തിന് അറിയില്ലായിരുന്നു എന്നതുമാണ് അല്ലു അരവിന്ദ് ഉദ്ദേശിച്ചതെന്നാണ് വർമ ചൂണ്ടിക്കാണിക്കുന്നത്.
സിനിമയുടെ ഉള്ളടക്കവും നിർമ്മാണ മികവുമാണ് താരങ്ങളെ സൃഷ്ടിക്കുന്നത് എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് ആർജിവിയുടെ കുറിപ്പ്.
Tags : Allu Aravind Yash Ram Gopal Varma cinema