ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം സാധ്യമാക്കുന്ന നിയമം അടുത്ത വർഷം മുതൽ നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിൽ.
അടുത്ത വർഷത്തെ സെൻസസിനും അതിനെ അടിസ്ഥാനമാക്കിയുള്ള മണ്ഡലപുനർനിർണയത്തിനും ശേഷമേ "നാരീശക്തി വന്ദൻ അധിനിയം’ എന്നപേരിലുള്ള വനിതാ സംവരണ നിയമം നടപ്പിലാക്കാൻ നിലവിൽ വ്യവസ്ഥയുള്ളൂ.
അതിനാൽത്തന്നെ 2023 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കുന്നതിന് 2029 ലോക്സഭാ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഈ വ്യവസ്ഥയെ മറികടക്കാൻ സുപ്രധാന ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രം തയാറെടുക്കുകയാണെന്നാണ് സൂചന.
പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ കേന്ദ്രം ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സംവരണം നേരത്തേ സാധ്യമാക്കുന്ന ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതു സംബന്ധിച്ച കാര്യം കേന്ദ്രം പ്രതിപക്ഷനേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.