കോൽക്കത്ത: പശ്ചിമ ബംഗാളിൽ അധികരമേറ്റതിന് പിന്നാലെ നിർണായക തീരുമാനങ്ങളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ. മതപരമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ നൽകിവന്നിരുന്ന എല്ലാ സർക്കാർ ധനസഹായങ്ങളും അടുത്ത മാസം മുതൽ നിർത്തലാക്കാൻ ആദ്യ കാബിനറ്റ് യോഗം തീരുമാനിച്ചു. ക്ഷേമപദ്ധതികൾ മതപരമായ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിലാകരുത് എന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി.
ഇതിന് പുറമേ, കോൽക്കത്ത ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നിലവിലുള്ള ഇതര പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റ് റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഒബിസി കോട്ടയ്ക്കുള്ള യോഗ്യത നിശ്ചയിക്കാൻ പുതിയ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി അഗ്നിമിത്ര പോൾ അറിയിച്ചു.
വിവര-സാംസ്കാരിക വകുപ്പ്, ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിൽ മതപരമായ അടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്ന പദ്ധതികളും ജൂൺ മുതൽ നിർത്തലാക്കും. ഇത് സംബന്ധിച്ച പ്രത്യേക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. മുൻ മമത ബാനർജി സർക്കാർ കൊണ്ടുവന്ന പ്രധാന ക്ഷേമ പദ്ധതികൾക്കാണ് പുതിയ തീരുമാനത്തോടെ അന്ത്യമാകുന്നത്.
റദ്ദാകുന്ന ആനുകൂല്യങ്ങൾ
ഇമാം, മുഅദ്ദിൻ ആനുകൂല്യങ്ങൾ (2012): തൃണമൂൽ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിന് ശേഷം 2012-ലാണ് ഇമാമുമാർക്ക് പ്രതിമാസം 2500 രൂപ വീതം ഓണറേറിയം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതനേതാക്കളെ സഹായിക്കാനായിരുന്നു ഇത്. തൊട്ടുപിന്നാലെ പള്ളികളിൽ ബാങ്ക് വിളിക്കുന്ന മുഅദ്ദിൻമാർക്കും ധനസഹായം വ്യാപിപ്പിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴിയാണ് ഈ തുക വിതരണം ചെയ്തിരുന്നത്.
ഹിന്ദു പുരോഹിതന്മാർക്കുള്ള അലവൻസ് (2020): മുസ്ലിം മതനേതാക്കൾക്ക് മാത്രമാണ് സർക്കാർ സഹായം നൽകുന്നത് എന്ന വിമർശനം ഉയർന്നതിനെ തുടർന്ന് 2020-ൽ ഹിന്ദു പുരോഹിതന്മാർക്കും (പുരോഹിത്) മമത സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. തുടക്കത്തിൽ 1000 രൂപയായിരുന്ന ആനുകൂല്യം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2000 രൂപയായി വർധിപ്പിച്ചിരുന്നു.
ഇതിന് പുറമേ സംസ്ഥാനത്തുടനീളം സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് സമാപ്തി ചാറ്റർജിയുടെ നേതൃത്വത്തിൽ മറ്റൊരു സമിതിയും രൂപീകരിച്ചു. പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥ ദമയന്തി സെന്നായിരിക്കും ഈ സമിതിയുടെ മെമ്പർ സെക്രട്ടറി. ഒരു മാസത്തിനകം ഈ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി മാധ്യമങ്ങളോട് വ്യക്തമാക്കി.