ഗുവാഹത്തി: വരാനിരിക്കുന്ന ബക്രീദ് ആഘോഷങ്ങളിൽ പശുക്കളെ ബലി നൽകുന്നത് പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ മുഴുവൻ ഈദ് കമ്മിറ്റികളോടും അഭ്യർത്ഥിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്തെ ഭൂരിപക്ഷ സമൂഹത്തിന്റെ മതവികാരങ്ങളെ മാനിച്ചും നിലവിലുള്ള നിയമങ്ങൾ പാലിച്ചും ബക്രീദ് 'പശുബലി വിരുദ്ധ' ഈദ് ആയി ആഘോഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഹൊജായ്, ധുബ്രി, ബോംഗൈഗാവ്, ഉദർബന്ദ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രമുഖ ഈദ്ഗാഹ്-ഖബർസ്ഥാൻ കമ്മിറ്റികൾ പശുബലി ഒഴിവാക്കാൻ മഹല്ല് നിവാസികളോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ത്യ പല ജാതി മതസ്ഥർ ജീവിക്കുന്ന നാടാണെന്നും ഇവിടുത്തെ സാഹോദര്യവും സമാധാനവും നിലനിർത്തേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ധുബ്രി ടൗൺ ഈദ്ഗാഹ് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഇസ്ലാമിൽ പശുവിനെത്തന്നെ ബലി നൽകണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും, പകരം അനുവദനീയമായ (ഹലാൽ) മറ്റ് മൃഗങ്ങളെ ബലി നൽകാൻ വ്യവസ്ഥയുണ്ടെന്നും മതനേതാക്കൾ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിലുള്ള 'അസം കന്നുകാലി സംരക്ഷണ നിയമം-2021' അനുസരിച്ച് പശുക്കളെ അറുക്കുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവർക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവും കനത്ത പിഴയും ലഭിക്കുമെന്ന് ഈദ് കമ്മിറ്റികൾ തന്നെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ ധുബ്രി പോലുള്ള ജില്ലകളിൽ സർട്ടിഫൈഡ് അറുപ്പുശാലകൾ ഇല്ലാത്തതിനാൽ കന്നുകാലി ബലി പൂർണമായും നിരോധിച്ചിട്ടുണ്ട്.
മുൻവർഷങ്ങളിൽ ചില സാമൂഹികവിരുദ്ധർ ബക്രീദ് സമയത്ത് മനഃപൂർവ്വം വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പശ്ചാത്തലത്തിൽ, ഇത്തവണ മൃഗബലിയുടെയോ മാംസത്തിന്റെയോ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് കമ്മിറ്റികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുസ്ലിം സംഘടനകളുടെ ഈ സ്വമേധയായുള്ള തീരുമാനത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സ്വാഗതം ചെയ്തു.