ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പൊതുപരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭ്യമാക്കുന്നതിനുള്ള അവസാന തീയതി നാളെ വരെ നീട്ടി.
സിബിഎസ്ഇ വെബ്സൈറ്റിൽ സാങ്കേതികതടസം നേരിട്ടതിനു പിന്നാലെ വിദ്യാർഥികൾ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണു നടപടി.
വെബ്സൈറ്റിലെ സാങ്കേതിക തടസം കാരണം രണ്ടാം തവണയാണ് വിദ്യാർഥികൾക്കു തീയതി മാറ്റി നൽകുന്നത്.
നേരത്തേ സമാനരീതിയിലുള്ള തടസം നേരിട്ടതിനെത്തുടർന്ന് ഉത്തരക്കടലാസുകൾ ലഭ്യമാക്കുന്നതിനുള്ള അവസാന തീയതി ഈമാസം 22ൽനിന്നും 23ലേക്ക് നീട്ടിയിരുന്നു. എന്നാൽ വെബ്സൈറ്റ് വീണ്ടും പണിമുടക്കിയ പശ്ചാത്തലത്തിലാണ് ഇന്നലെ പുറത്തിറക്കിയ പുതിയ സർക്കുലറിലൂടെ തീയതി വീണ്ടും നീട്ടിയത്.
ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭിച്ചശേഷം മാർക്ക് വെരിഫിക്കേഷനോ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനോ വിദ്യാർഥികൾക്ക് രണ്ടു ദിവസം വരെ സമയം ലഭിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
നേരത്തേ നിശ്ചയിച്ചിട്ടുള്ള മറ്റു നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്നും വിദ്യാർഥികൾ ഈ നീട്ടിനൽകിയ സമയം പ്രയോജനപ്പെടുത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
ഇത്തവണ അപേക്ഷാഫീസ് ഘടനയിലും സിബിഎസ്ഇ മാറ്റം വരുത്തിയിട്ടുണ്ട്. സ്കാൻ ചെയ്ത കോപ്പി ലഭ്യമാക്കാനുള്ള ഫീസ് 700 രൂപയിൽനിന്ന് 100 രൂപയായി കുറച്ചു.
മാർക്ക് വെരിഫിക്കേഷനുള്ള ഫീസ് 500 രൂപയിൽനിന്ന് 100 രൂപയായും പുനർമൂല്യനിർണയത്തിനുള്ള ഫീസ് ഒരു ചോദ്യത്തിന് 25 രൂപയായും ബോർഡ് കുറച്ചിട്ടുണ്ട്.
Tags : CBSE answer sheets extended