നാഗ്പുരിൽ നിർബന്ധിത മതപരിവർത്തനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുസ്ലീം പണ്ഡിതൻ ഹസ്രത്ത് മൗലാന അറസ്റ്റിൽ. എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ മൗലാനയെക്കുറിച്ച് നാഗ്പൂർ പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശിൽ വച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പഴയ സഹപാഠിയും കൂട്ടാളികളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ആഭിചാരക്രിയകൾക്കും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കിയെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവതിയുടെ പഴയ സഹപാഠിയും കേസിലെ പ്രധാന പ്രതിയുമായ അയാസ് താജ് മദാരെ(26)യാണ് വീഡിയോയിലുള്ളത്. ഭയന്ന് കരയുന്ന യുവതിയുടെ കൈകൾ ഇയാൾ ബലമായി പിടിച്ച് വച്ചിരിക്കുന്നതും ഉറുദു മന്ത്രങ്ങളും കൽമയും ചൊല്ലി യുവതിയുടെ മുഖത്തേക്ക് തുടർച്ചയായി ഊതുന്നതും വീഡിയോയിൽ ദൃശ്യമാണ്.
അമീൻ ഷെയ്ഖ് എന്ന കൂട്ടാളിയെക്കൊണ്ടാണ് അയാസ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. എന്നെ വിടൂ എന്ന് യുവതി ദയനീയമായി കെഞ്ചുന്നതും രക്ഷപെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഇത്തരത്തിൽ ബലമായി മന്ത്രങ്ങൾ ചൊല്ലി, മുഖത്ത് ഊതുന്നത് ആഭിചാരക്രിയയുടെയും ഹിപ്നോട്ടിസത്തിന്റെയും ഭാഗമാണെന്ന് അയാസ് തന്നോട് പറഞ്ഞിരുന്നതായി യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
ഒരു പ്രത്യേക ദ്രാവകം തന്നെക്കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ച ശേഷമാണ് പ്രതികൾ ഈ ക്രൂരതകൾ ചെയ്തിരുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഈ നിർബന്ധിത മതപരിവർത്തന ചടങ്ങിന് ശേഷമാണ് ഹസ്രത്ത് മൗലാന എന്ന മൗലവി യുവതിയുടെ മതപരിവർത്തനം പൂർത്തിയായതായും നിക്കാഹ് കഴിഞ്ഞതായും പ്രഖ്യാപിച്ചത്.
കേസിലെ പ്രധാന പ്രതികളായ അയാസ് മദാരെ, കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. മൗലവിയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെ പ്രധാന ആസൂത്രകരിലൊരാൾ.
2025 ഫെബ്രുവരി എട്ടിനാണ് സംഭവം ആദ്യം നടന്നത്. ഒരു ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ അയാസ് മദാരെ യുവതിക്ക് പാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി. ബോധരഹിതയായ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും ഇവർ ഫോണിൽ പകർത്തി.
ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചത്. ഈ ദൃശ്യങ്ങൾ കാണിച്ച് ഭയപ്പെടുത്തി യുവതിയെ പ്രതികൾ തുടർച്ചയായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൂടാതെ ഭീഷണിപ്പെടുത്തി ഏകദേശം നാല് ലക്ഷം രൂപയോളം പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു.
പീഡനം സഹിക്കവയ്യാതെ ഇവർ കാര്യങ്ങൾ ഭർത്താവിനോടു തുറന്നു പറഞ്ഞു. തുടർന്നാണ് വിവരം പോലീസിൽ അറിയിച്ചത്.
Tags : Cleric IAF Official Wife Forced Conversion Arrest