ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിലെ വിവർത്തനത്തിലെ പിശകുകൾ ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ രൂക്ഷമായ വിമർശനങ്ങൾ, പരിഭാഷകൻ തമിഴിലേക്കു മാറ്റിയപ്പോൾ പലതും അർഥം മാറി പുകഴ്ത്തലുകളായി പരിണമിച്ചു.
തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈ ആയിരുന്നു രാഹുലിന്റെ പ്രസംഗം തമിഴിലേക്കു വിവർത്തനം ചെയ്തത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത് അനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്നു പരിഹസിക്കാൻ രാഹുൽ ശ്രമിച്ചു. "ട്രംപ് ചാടാൻ പറഞ്ഞാൽ അദ്ദേഹം ചാടും, കിടക്കാൻ പറഞ്ഞാൽ കിടക്കും" എന്നായിരുന്നു രാഹുലിന്റെ വാചകം. എന്നാൽ, പരിഭാഷയിൽ ഇതു വന്നപ്പോൾ "മോദി ചാടുക മാത്രമല്ല, നിലത്തു വീണ് ഇന്ത്യക്കെതിരായ കാര്യങ്ങൾ ചെയ്യുന്നു" എന്ന വിചിത്രമായ അർഥത്തിലേക്കാണ് കാര്യങ്ങൾ പോയത്.
രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിലുടനീളം ആക്രമിച്ച് സംസാരിച്ചപ്പോൾ, വിവർത്തനത്തിലൂടെ അതു പലപ്പോഴും മോദിക്കുള്ള അംഗീകാരമായി മാറി എന്നതു കോൺഗ്രസ് ക്യാമ്പിനു വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ദേശീയ നേതാക്കളുടെ പ്രസംഗം പ്രാദേശിക ഭാഷയിലേക്ക് മാറ്റുമ്പോൾ സംഭവിക്കുന്ന ഇത്തരം പിശകുകൾ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇതിനുമുമ്പും ട്രോളുകൾക്കു വഴിവച്ചിട്ടുണ്ട്.
Tags : Rahul Gandhi Latest News