ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക് ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
2026 ജനുവരി ഒന്നിന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാൻ തക്കവണ്ണമുള്ള മതിയായ കാരണങ്ങളോ പുതിയ തെളിവുകളോ ഹർജിയിൽ കണ്ടെത്താനായില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹർജിയും അതോടൊപ്പം സമർപ്പിച്ച രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഈ തീരുമാനത്തിലെത്തിയത്. ഇതോടെ ജാമ്യം നിഷേധിച്ച വിധി നിലനിൽക്കും.
2020 സെപ്റ്റംബറിലാണ് ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങൾ ചുമത്തപ്പെട്ടതിനാൽ വർഷങ്ങളായി ഖാലിദ് ജയിലിൽ തുടരുകയാണ്. വിചാരണ വൈകുന്നതിനാലും ദീർഘകാലമായി ജയിലിൽ കഴിയുന്നതിനാലും ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ സുപ്രീം കോടതിയുടെ ഈ നടപടിയോടെ ഖാലിദിന്റെ ജാമ്യപ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റിരിക്കുകയാണ്.
Tags : Umar Khalid Supreme Court Latest News