ബംഗളൂരു: അധികാര കൈമാറ്റം നടക്കുന്ന കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. യതീന്ദ്ര അടക്കം സിദ്ധരാമയ്യ പക്ഷത്ത് നിന്ന് ഒമ്പതു പേർ പുതിയ മന്ത്രിസഭയിൽ ഉണ്ടാവുമെന്നാണ് സൂചനകൾ. കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ബുധനാഴ്ച വൈകിട്ട് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മുഖ്യമന്ത്രി അടക്കം 34 പേരായിരിക്കും മന്ത്രിസഭയിൽ ഉണ്ടാവുക. രണ്ടു ഘട്ടങ്ങളിലായാണ് മന്ത്രിസഭാ വിപുലീകരണം പൂർത്തിയാക്കുക. ഇതിൽ രണ്ടാംഘട്ട വിപുലീകരണം ജൂൺ 18-നായിരിക്കും നടക്കുക. യുവാക്കൾക്കും പുതിയ മന്ത്രിസഭയിൽ കാര്യമായ പരിഗണന നൽകാനാണ് കോൺഗ്രസ് നീക്കം. തന്റെ പക്ഷത്തു നിന്ന് ഒൻപത് എംഎഎൽഎമാരുടെ പേരാണ് സിദ്ധരാമയ്യ മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്.
മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിൽ അന്തിമ ധാരണയിൽ എത്തുന്നതിന് ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, ഹൈക്കമാൻഡ് തനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ യതീന്ദ്ര സിദ്ധരാമയ്യ സ്ഥിരീകരിച്ചു.
പാർട്ടിയിൽ നിന്ന് അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നതായും എന്നാൽ പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു മുതിർന്ന കോൺഗ്രസ് എംഎൽഎയായ ബസവരാജ് ശിവണ്ണവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.